ഒരിക്കള്‍ ഞങ്ങള്‍ പരസ്പരം കളിച്ചപ്പോള്‍ ഞാന്‍ നാണം കെട്ട രീതിയില്‍ തോറ്റു, അന്ന് ആ ഗെയിമില്‍ ഞാന്‍ തോറ്റെങ്കിലും ജീവിതത്തില്‍ വിജയിച്ചു, ബാല പറയുന്നു

അടുത്തിടെയാണ് നടന്‍ ബാല രണ്ടാമത് വിവാഹിതനായത്. സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. വിവാഹം നേരത്തെ കഴിഞ്ഞുവെങ്കിലും സെപ്റ്റംബര്‍ അഞ്ചിന് ആയിരുന്നു റിസപ്ഷന്‍. അതേസമയം വിവാഹ വാര്‍ത്തയ്ക്ക് പിനനാലെ വലിയ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും ബാലയും എലിസബത്തും നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോള്‍ ഈ ആക്രമണങ്ങള്‍ക്ക് എല്ലാം വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ബാല. ഒപ്പം സൂപ്പര്‍ സ്റ്റാര്‍ അജിത്തുമായുള്ള ബന്ധത്തെ കുറിച്ചും ബാല പറയുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ, രണ്ടാമത് വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആദ്യം തന്നെ അജിത് സാറിനോട് പറഞ്ഞിരുന്നു. ഒരു ജാഡയും ഇല്ലാത്ത മനുഷ്യനാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വിളിക്കാന്‍ ഭാര്യ പറ!ഞ്ഞിട്ടും അദ്ദേഹത്തിന്റെ തിരക്ക് ഒക്കെ ഓര്‍ത്ത് ഞാന്‍ വേണ്ടാന്ന് പറഞ്ഞു. ഒടുവില്‍ ഫോണെടുത്ത് അവള്‍ തന്നെ വിളിച്ചു. ഒരു റിങ് അടിച്ചപ്പോള്‍ തന്നെ അദ്ദേഹം ഫോണ്‍ എടുത്തു. സെപ്റ്റംബര്‍ 5 ന് വിവാഹ റിസപ്ഷനാണെന്ന് പറഞ്ഞു. അപ്പോള!് പുള്ളി റഷ്യയിലായിരുന്നു. മറ്റ് പലരും ഇന്ത്യക്ക് അകത്താണെങ്കില്‍ പോലും ഫോണ്‍ എടുക്കില്ല. അങ്ങനെയുള്ളപ്പോഴാണ് അജിത് സര്‍ റഷ്യയില്‍ നിന്നും തന്റെ ഫോണ്‍ എടുക്കുന്നത്. റഷ്യയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പെട്ടെന്ന് ഫോണ്‍ വെക്കാന്‍ പോയതാണ്. എന്നാല്‍ സംസാരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവുമെന്നു അദ്ദേഹം പറഞ്ഞു. അത്രയ്ക്ക് വലിയ മനുഷ്യനാണ് അജിത്തെന്നും ബാല പറയുന്നു. തനിക്കെതിരായ പല നെഗറ്റീവ് കമന്റുകളും പലയിടത്തായി വരുന്നത് കാണാറുണ്ട്. എന്നാല്‍ അതിനെയൊക്കെ അതിന്റെ വഴിക്ക് വിടും. ചിലപ്പോഴൊക്കെ വിഷമം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും പുറത്ത് പറയാന്‍ കഴിയില്ല. ജീവിതത്തില്‍ ഒരുപാട് സഹിച്ചയാളാണ് ഞാന്‍. മരണം തന്നെ മുന്നില്‍ കണ്ട വ്യക്തിയാണ് ഞാന്‍.

എന്നാല്‍ പുതിയ ഒരു ജീവിതത്തിലേക്ക് പോവാന്‍ തീരുമാനിച്ചപ്പോള്‍ ഭാര്യയെ കൂടി ചേര്‍ത്തായിരുന്നു വിമര്‍ഷനങ്ങളും അധിക്ഷേപവും. ഭാര്യയെ കുറിച്ചോ അവരുടെ കുടുംബത്തെക്കുറിച്ചോ ഒന്നും അറിയാതെയായിരുന്നു ഈ ആക്രമണം. അതെന്ത് ധര്‍മ്മമാണ്. വിമര്‍ശനങ്ങള്‍ വന്ന അക്കൗണ്ടുകള്‍ എടുത്ത് പരിശോധിച്ചാല്‍ നമുക്ക് അറിയാന്‍ പറ്റുന്ന ഒരു കാര്യം അത് രണ്ടോ മുന്നോ ദിവസം മുന്നെ മാത്രം ക്രിയേറ്റ് ചെയ്യപ്പെട്ടതാണ്. തന്നെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും പൈസ കൊടുത്ത് എല്‍പ്പിക്കപ്പെട്ടവരാണ് ഇവരെന്ന് അപ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അപ്പോള്‍ ഇതിനെല്ലാം പിന്നില്‍ ആരാണ് എന്ന് നിങ്ങള്‍ ചോദിക്കും. അതിന് വളരെ വ്യക്തമായ ഉത്തരം ഞാന്‍ നല്‍കാം. എന്റെ ഒരു സുഹൃത്താവണമെങ്കില്‍ അവര്‍ക്ക് ഒരു സ്റ്റാറ്റസും വേണ്ട. പൈസ വേണ്ട, ആസ്തി വേണ്ട ഒന്നും വേണ്ട. ഒരു ഭിക്ഷക്കാരന്‍ വരെ ആവാം. പക്ഷെ എന്റെ ശത്രു ആകണമെങ്കില്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം. ആ സ്റ്റാറ്റസ് പോലും ഇല്ലാത്തവരോട് ഞാന്‍ സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല.

അവര്‍ തന്നെ ഒരു കമന്റ് ഇടും. എന്നിട്ട് അവര്‍ തന്നെ ഏതെങ്കിലും ചാനലിനെ ഏല്‍പ്പിച്ച് വീഡിയോ ഉണ്ടാക്കും. പൊതുജനങ്ങള്‍ പറയുന്നു എന്ന് പറഞ്ഞാവും ക്രിയേറ്റ് ചെയ്യുക. ഇതിന് പിന്നിലുള്ള ഉദ്ദേശം വളരെ വ്യക്തമാണ്. അങ്ങനെ നെഗറ്റീവ് കമ്മന്റ് ഇടുന്നവരുടെ പ്രൊഫൈല്‍ എന്ന് തുടങ്ങി എന്ന് പരിശോധിച്ചാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ വ്യക്തമാവും. ഇതിന് വേണ്ടി മാത്രം കാഷ് കൊടുത്ത് ക്രിയേറ്റ് ചെയ്തതാണ്. എന്റെ ശത്രുക്കള്‍ അത്രപോലും സ്റ്റാറ്റസ് ഇല്ലാത്തവരാണ്. സ്വന്തം ജീവിതം പോലെയാണ് സൗഹൃദം. ജീവിതത്തില്‍ ആത്മാര്‍ത്ഥമായ ഒരേയൊരു സുഹൃത്തിനേയെങ്കിലും കിട്ടിയാല്‍ ചതിയന്‍മാരായ ആയിരം പേരെയെങ്കിലും മാനേജ് ചെയ്യാന്‍ പറ്റും. പക്ഷെ ആത്മാര്‍ത്ഥമായ ഒരുത്തനെയെങ്കിലും കിട്ടണം. എനിക്ക് പലപേരെ കിട്ടി എന്നുള്ളതാണ് സത്യം.

അമ്മയുടെ അനുഗ്രഹം വാങ്ങിക്കാന്‍ ഞങ്ങള്‍ രണ്ട് പേരും പോയി. അപ്പോള്‍ അമ്മ തന്ന താലിയാണ് എലിസബത്തിനെ ഞാന്‍ അണിയിച്ചത്. അവരുടെ എലിസബത്തന്റെ അച്ഛനും അമ്മയും വലിയ പിന്തുണ നല്‍കി. ഒളിച്ചുവെച്ചു മറച്ചുവെച്ചു എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ള കാര്യം ഇതെന്റെ കുടുംബ വിഷയമാണ്. എനിക്ക് എല്ലാവരോടും ഇത് പറയേണ്ട ആവശ്യമില്ല. പറയേണ്ട സമയം വരുമ്പോള്‍ മാത്രം പറയും. മീഡിയ കാര്യങ്ങള്‍ പല തരത്തിലാണ് എടുക്കുക. പൃഥിരാജ് തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. ആറ് മാസത്തോളം ഡിപ്രഷനിലായിരുന്നു പുള്ളി. അവന്‍ ഒരു തെറ്റും ചെയ്തില്ല. പക്ഷെ മീഡിയ എന്തൊക്കെയോ ക്രിയേറ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ മതത്തിന്റെ കാര്യമൊക്കെ പലരും ചര്‍ച്ച ചെയ്യുന്നു. എനിക്ക് ആദ്യമേ പറയാനുള്ള ജീസസ് ക്രിസ്ത്യന്‍ അല്ല. അദ്ദേഹം ജൂതനാണ്. ശിവപെരുമാള്‍ ഹിന്ദുയിസം ഉണ്ടാക്കിയ ആള്‍ അല്ല. ഇതെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ്. മതം ഉണ്ടാക്കിയത് മനുഷ്യരാണ്. ഞങ്ങള്‍ മതം മാറണമെങ്കില്‍ ഞങ്ങല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കണ്ടേ.

നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്യണം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ നമ്മള്‍ എപ്പോഴാണ് ഇതൊക്കെ ചെയ്യുക. അക്കാര്യത്തില്‍ എനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് എലിസബത്ത്. വലിയ ഷട്ടില്‍ കളിക്കാരിയാണ്. സംസ്ഥാന തലത്തിലൊക്കെ കളിച്ചിട്ടുണ്ട്. ഒരിക്കള്‍ ഞങ്ങള്‍ പരസ്പരം കളിച്ചപ്പോള്‍ ഞാന്‍ നാണം കെട്ട രീതിയില്‍ തോറ്റു. അന്ന് ആ ഗെയിമില്‍ ഞാന്‍ തോറ്റെങ്കിലും ജീവിതത്തില്‍ വിജയിച്ചു. എനിക്കും എലിസബത്തിനും ഒരു ലോകം ഉണ്ട്. അതിനകത്ത് മറ്റാരും ഇല്ല. ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന എന്റെ അമ്മയില്ല, മകള്‍ ഇല്ല, എലിസബത്തിന്റെ അച്ഛനും അമ്മയും ഇല്ല. ഞങ്ങളുടെ ലോകത്ത് മറ്റാരും ഇല്ല. ഞങ്ങള്‍ മാത്രം. ആര്‍ക്ക് മുന്നിലും പ്രൂവ് ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങള്‍ക്ക് ജീവിക്കണം, നാല് പേര്‍ക്ക് നന്മ ചെയ്യണം എന്ന് മാത്രമാണ് ഉള്ളത്.