ന്യൂദല്‍ഹി/ ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡി എച്ച് എഫ് എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ 17 ബാങ്കുകളില്‍ നിന്നായി 34615 കോടി രൂപ തട്ടി എടുത്തതായി സി ബി ഐ. രാജ്യത്ത് ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഡി എച്ച് എഫ് എല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ്.
കപില്‍ വാധവന്‍ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഡി എച്ച് എഫ് എല്‍) സി എം ഡിയായിരുന്നു. കേസിലെ പ്രതികളുമായി ബന്ധപ്പെട്ട മുംബൈയിലെ 12 സ്ഥലങ്ങളില്‍ സി ബി ഐ പരിശോധന നടത്തുകയാണ്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി നടത്തിയ ഈ തട്ടിപ്പ് സംബന്ധിച്ച് സി ബി ഐക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നല്‍കുന്നത്.
17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നു എന്നായിരുന്നു യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതി. രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിഎന്നുമാണ് സി ബി ഐയുടെ എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.
‘നിയമിച്ച മാനദണ്ഡങ്ങളുടെയും നടപടിക്രമങ്ങളുടെയും വ്യതിയാനം, അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കല്‍, മറച്ചുവെക്കല്‍, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകള്‍, തെറ്റായി അവതരിപ്പിക്കല്‍ തുടങ്ങിയവയാണ് ഡി എച്ച് എഫ് എല്‍ നെതിരെ ചുമത്തിയിട്ടുള്ള കുറ്റം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാത്രം 9898 കോടി രൂപയുടെ തട്ടിപ്പാണ് ഡി എച്ച് എഫ് എല്‍ നടത്തിയിരിക്കുന്നത്.
കാനറാ ബാങ്കിൽ നിന്ന് – 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് – 3802 കോടി എന്നിങ്ങനെ 17 ബാങ്കുകളില്‍ നിന്നായാണ് തട്ടിപ്പ് നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിന് മുന്‍പ് സി ബി ഐ അന്വേഷിച്ച രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് എ ബി ജി ഷിപ്പ് യാര്‍ഡ് കേസ് ആയിരുന്നു. 23,000 കോടി രൂപയുടേതായിരുന്നു എ ബി ജി ഷിപ്പ് യാര്‍ഡ് കേസ് ആയിരുന്നു അത്.