‘സിസ്റ്റര്‍ ലൂസിയെ കത്തോലിക്കാ സഭ എന്തിനു പേടിക്കുന്നു’

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പുസ്തകത്തെ എതിര്‍ക്കുന്ന കത്തോലിക്ക സഭ അധികൃതരെ പൊളിച്ചടുക്കി പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണ്. ‘തെറ്റായ ആളുകള്‍ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാക്കുന്നു. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്’. ജീര്‍ണത സഭയെയും ബാധിച്ചിരിക്കുന്നുവെന്നും ബെന്യാമിന്‍ തുറന്നടിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ എറണാകുളം പ്രസ്സ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റര്‍ ആരോപിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ഇതെല്ലാമാണ് സഭയെ ചൊടിപ്പിച്ചത്.

സിസ്റ്ററിന്റെ തുറന്നെഴുത്തുകല്‍ സഭയുടെ ആണിക്കല്ലിളക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ലൂസിയുടെ പുസ്തകത്തെ സഭ ഭയപ്പെടുന്നതും എതിര്‍ക്കുന്നതും. സഭയിലെ പാതിരിമാരുടെ അഴിഞ്ഞാട്ടങ്ങള്‍ കേട്ടറിവ് മാത്രമാണ് മലയാളികള്‍ക്ക്. എന്നാല്‍ അതിന്റെ തീഷ്ണത അനുഭവിച്ച സിസ്റ്ററിന്റെ തുറന്നെഴുത്ത് സഭയുടെ മുഖംമൂടികള്‍ വലിച്ചു കീറുന്നതാണ്. തിരുവസ്ത്രമണിഞ്ഞ് സന്യാസി സന്യാസിനിമാര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകല്‍ ഒന്നാന്നായി പുറംലോകത്ത് എത്തിക്കുന്നത് തന്നെയാണ് ലൂസി കളപ്പുരയുടെ പുസ്തകം. അത് തന്നെയാണ് സഭയെ ഭയപ്പെടുത്തുന്നതും.

പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. അതിനിടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന സിസ്റ്റര്‍ ലൂസിയുടെ പുസ്തകം വില്‍പ്പനയ്ക്ക് വെച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഡിസി ബുക്‌സിന്റെ പുസ്തക മേള പൂട്ടിക്കാന്‍ ശ്രമം നടന്നു. തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ നിന്നെത്തിയ ചിലരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പൊലീസ് സുരക്ഷയില്‍ മേള പുനരാരംഭിച്ചു. തങ്ങളുടെ അറിവോടെയല്ല പ്രതിഷേധമെന്ന് വ്യക്തമാക്കിയ സഭാനേതൃത്വം സംഭവത്തില്‍ ക്ഷമ ചോദിച്ചു. പൊലീസ് സുരക്ഷയിലാണ് നിലവില്‍ പുസ്തക മേള നടക്കുന്നത്.

ഇതിനിടെ കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിലൂടെ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തല്‍ സത്യമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. നിരവധി കന്യാസ്ത്രീകളുടെ മനഃസാക്ഷിയില്‍ സമാനമായ പുസ്തകം തയ്യാറായിട്ടുണ്ട്. ഉള്ളിന്റെയുള്ളില്‍ അവര്‍ അതിന്റെ വരികള്‍ ആവര്‍ത്തിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പുസ്തകമായി അവതരിപ്പിക്കാനോ പുറത്തേക്ക് വരാനോ ഉള്ള സാമൂഹ്യ അവസ്ഥ കേരളത്തിലില്ല. തന്റെ പുസ്തകം ചെറിയൊരു ഭാഗം മാത്രമാണെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. മതമേലദ്ധ്യക്ഷന്‍മാരില്‍ നിന്നും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കുന്നതിനാലാണ് പുസ്തകവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സമൂഹം പുതിയ ബോധ്യത്തിലും അറിവിലേക്കും മാറ്റത്തിലേക്കും വരേണ്ടതുണ്ട്. വരികള്‍ക്കും അപ്പുറം എത്രയോ യാഥാര്‍ത്ഥ്യങ്ങളുണ്ട്. അജണ്ടയുള്ള സ്ത്രീയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ മാറ്റത്തിനായി എല്ലാവരും ഒന്നിച്ച് നിന്ന് മുന്നേറണമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.