സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വില്‍പ്പന വീണ്ടും ആരംഭിക്കും, ഒരു സമയം ക്യൂവില്‍ അഞ്ച് പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വില്‍പ്പന വീണ്ടും ആരംഭിക്കുകയാണ്. രാവിലെ ഒമ്പത് മുതലാണ് മദ്യ വില്‍പ്പന ആരംഭിക്കുന്നത്. ബെവ്ക്യൂ ആപ്പ് വഴിയാണ് ബുക്കിംഗ് പുരോഗമിക്കുന്നത്. ഇതുവരെ 23,5000 പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. ആപ്പിലൂടെ മാത്രം മദ്യത്തിനായുള്ള ബുക്കിംഗ് ഒരു ലക്ഷം കവിഞ്ഞു. ഒരു സമയം ക്യൂവില്‍ അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളു. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ പോലീസ് അവര്‍ക്ക് മേല്‍ കേസെടുക്കും.

മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് തെര്‍മല്‍ സ്‌കാനിംഗ് ഉണ്ട്. ഇന്ന് മുതല്‍ 877 ഇടങ്ങളിലാണ് മദ്യം വിതരണം ചെയ്യുക. ബീവറേജ് കോര്‍പറേഷന്റെ 301 ഔട്ട് ലെറ്റുകളിലും 576 ബാറുകളിലുമായി വില്‍പ്പന നടക്കും. 291 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും ലഭിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങളിലും ബാറുകളിലും മദ്യത്തിന് ഒരേ വിലയായിരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ മാര്‍ച്ച് 24നാണ് മദ്യ വില്‍പന ശാലകള്‍ പൂട്ടിയത്. തുടര്‍ന്ന് ഇന്നാണ് തുറക്കുന്നത്. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വെര്‍ച്വല്‍ക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്‌കോ ഈടാക്കും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ തുക ബെവ്‌കോയ്ക്ക് നല്‍കണം. ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ് ചാര്‍ജില്ല.