പാലക്കാട് : കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ട് പതിറ്റാണ്ടായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്തിരുന്ന സുരേഷ് കുമാർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൈക്കൂലി പിരിവ് നടത്തിയിരുന്നുവെന്നാണ് അറിയാനായത്. ഇരുമ്പകച്ചോലയിലെ ആദ്യ വീട്ടിൽ നിന്ന് 700 രൂപയും പിന്നീട് കയറിയ വീടുകളിൽ നിന്ന് 800- 1000 രൂപ വരെയും ചോദിച്ച് വാങ്ങിയിരുന്നതായി ഓട്ടോ ഡ്രൈവർ മൊഴി നൽകി
കൈക്കൂലിയുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ ആരോടും ഫോണിലൂടെ സംസാരിച്ചിരുന്നില്ല. ഇടപാടുകളെല്ലാം നേർക്കുനേർ കണ്ടു മാത്രമാണ് നടത്തിയിരുന്നത്. അതുപോലെ രഹസ്യമായി പണം വാങ്ങുന്ന ശീലവും സുരേഷ് കുമാറിന് ഇല്ലായിരുന്നു. കവലകളിലും കടയ്ക്ക് മുന്നിൽ വച്ചും പരസ്യമായാണ് കൈക്കൂലിപ്പണം വാങ്ങിയിരുന്നത്. വാങ്ങുന്നത് കൈക്കൂലിയാണെന്ന് ആർക്കും സംയശം തോന്നാതിരിക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.
ആവശ്യങ്ങൾ നടത്തിയെടുക്കാൻ വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവർക്കുവരെ പണം നൽകണം എന്നുപറഞ്ഞാണ് ഇയാൾ കൈക്കൂലി കൈപ്പറ്റിയിരുന്നത്. എന്നാൽ ഇയാൾ കൈക്കൂലി വാങ്ങുന്ന വിവരം അറിയില്ലെന്നാണ് വില്ലേജ് ഓഫീസറുടെ മൊഴി. അതേസമയം, വിജിലൻസ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരേഷ് കുമാറിനെ തുടർ അന്വേഷണത്തിന് വിജിലൻസ് വിഭാഗം കസ്റ്റഡിയിൽ വാങ്ങും.
തൃശൂർ വിജിലൻസ് കോടതി സ്പെഷ്യൽ ജഡ്ജ് ജി.അനിലാണ് കേസ് പരിഗണിച്ചത്. പിടിച്ചെടുത്ത പണമടക്കമുള്ള തൊണ്ടി മുതൽ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു.