ഡി എൻ എ ഫലം പുറത്ത് വിടണം, കോടിയേരി പുത്രനെതിരെ ബീഹാര്‍ സ്വദേശിനി.

 

മുംബൈ/ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക നീക്കവുമായി പീഡനത്തിന് ഇരയായ ബീഹാര്‍ സ്വദേശിനി. ബിനോയ്ക്കെതിരെയുള്ള പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണ മെന്നാണ് ബീഹാര്‍ സ്വദേശിനിയുടെ പറയുന്നത്.

അച്ഛന്‍ ആരെന്ന് മകൻ അറിയണമെന്നാമാണ് യുവതിയുടെ ഇപ്പോഴുള്ള നിലപാട്. സീല്‍ ചെയ്ത കവറില്‍ കോടതിക്ക് ലഭിച്ച ഡി എൻ എ ഫലം അതിനാൽ പുറത്ത് വിടണമെന്നതാണ് യുവതിയുടെ മുഖ്യമായ ആവശ്യം. നേരത്തെ ഇക്കാര്യം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയില്‍ യുവതി അപേക്ഷ നല്‍കിയിരുന്നു. കൊറോണ ലോക്ഡൗണ്‍ മൂലം ഇത് അപ്പോൾ പരിഗണിക്കുകയുണ്ടായില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു യുവതിയുടെ അഭിഭാഷകന്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിക്കുന്നത്. ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുന്നത്.

2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭ്യമാകുന്നത്. സീല്‍ ചെയ്ത കവറില്‍ ഡിഎന്‍എ കോടതിയ്ക്ക് കൈമാറുകയാണ് ഉണ്ടായത്. ഈ ഫലം പുറത്ത് വിടണമെന്നാണ് യുവതി ഇപ്പോൾ ആവശ്യപ്പെടുന്നത്.

2019 ജൂണ്‍ 13നാണ് ബിഹാര്‍ സ്വദേശിനിയായ യുവതി കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും യുവതി വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും അച്ഛന്‍ ആരെന്ന് അവന്‍ അറിയണമെന്നുമാണ് യുവതി നിലപാട്. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന കോടതിയുടെ ഉത്തരവിൽനടത്തുന്നത്.