കൊച്ചി: കളമശ്ശേരി നഗരസഭ പൊതുശ്മശാനത്തില്‍ വടേക്കപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത്തിന്റെ മൃതദേഹം എരിഞ്ഞടങ്ങുമ്പോള്‍ അവസാനമായി ഒന്ന് കാണാനോ ഒരു അന്ത്യ ചുംബനം നല്‍കാനോ ദുബൈയിലുള്ള ഭാര്യ വിജിക്ക് സാധിച്ചില്ല. കരഞ്ഞു കരഞ്ഞ് കണ്ണൂനീര്‍ വറ്റിക്കുകയല്ലാതെ ബിജിക്ക് ഒന്നിനും സാധിച്ചില്ല. വിസ തട്ടിപ്പിന് ഇരയായതും പിന്നാലെ എത്തിയ കോവിഡും ബിജിയുടെ യാത്ര മുടക്കിച്ചു. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിനെ ഒരു നോക്ക് നേരിട്ട് കാണാന്‍ പോലും ബിജിക്ക് കഴിഞ്ഞില്ല. വീഡിയോ കോളിലൂടെ പ്രിയതമന്റെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരയുകയായിരുന്നു ബിജി. അച്ഛന്റെ വിയോഗവും കടലിനപ്പുറത്ത് അമ്മയുടെ അലമുറയിട്ടുള്ള കരച്ചിലും ഏറെ തളര്‍ത്തിയത് ഇവരുടെ പതിനഞ്ചും എട്ടും അഞ്ചും വയസുള്ള പെണ്‍മക്കളെയാണ്.
ഭര്‍ത്താവിന്റെ മരണം അറിഞ്ഞ് നാട്ടില്‍ വരാന്‍ ഒരുങ്ങിയിരിക്കുക ആയിരുന്നു ബിജി. കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിര്‍ത്തിയത് വലിയ തിരിച്ചടി ആയി. വിസ തട്ടിപ്പിന് ഇരയായ ബിജി ഒരു സുമനസ്‌കന്റെ വീട്ടില്‍ താമസിച്ച് വരികയാണ്. അസ്ഥിക്ക് അര്‍ബുദം ബാധിച്ച് ശ്രീജിത്തും മൂന്ന് പെണ്‍ കുട്ടികളും കളമശ്ശേരി ഗ്ലാസ് കോളനി വാര്‍ഡിലെ വാടക വീട്ടിലായിരുന്നു തമാസിച്ചു വന്നത്. തിങ്കളാഴ്ച വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ വെച്ച് ശ്രീജിത്തിന് രോഗം മൂര്‍ച്ഛിച്ചു മരണത്തിന് കീഴടങ്ങി. ഇതോടെ മൂന്ന് പെണ്‍മക്കള്‍ എന്ത് ചെയ്യണമെന്ന അവസ്ഥയിലാണ്. അമ്മ തിരികെ വരും എന്നത് മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ. എന്നാല്‍ അതിന് ബിജിക്ക് ആയില്ല.
ആ കുഞ്ഞുങ്ങള്‍ക്ക് കോവിഡ് വരുത്തി വെച്ച പ്രത്യാഘാതത്തെ കുറിച്ചോ ട്രാവല്‍ ഏജന്റിന്റെ ചതിയെ കുറിച്ചോ ഒന്നും മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. മരണ വാര്‍ത്ത അറിഞ്ഞതോടെ ശ്രീജിത്തിന്റെ ബന്ധുക്കളെത്തി മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബിജിമോള്‍ എത്തുന്നതുവരെ നോക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ ജെസി പീറ്റര്‍ പറഞ്ഞു. കൗണ്‍സിലറും മുനിസിപ്പല്‍ എന്‍ജിനീയര്‍ സുജ കുമാരിയുമാണ് ഇവരെ സഹായിച്ചിരുന്നത്. ശ്രീജിത് മരിച്ചയുടന്‍ ജെസി മൂന്നുപെണ്‍കുട്ടികളെയും ഒപ്പം കൂട്ടി.
ആലുവയിലുള്ള രതീഷ് എന്നയാളാണ് തങ്ങളെ ചതിച്ചതെന്ന് ബിജി പറയുന്നു. ഇവര്‍ രണ്ടുതവണയായി മൂന്നു ലക്ഷം രൂപ നല്‍കി. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു മാസത്തെ വിസയാണെന്നു തിരിച്ചറിയുകയും ഇത് ചതിയാണെന്ന് മനസ്സിലാകുകയും ചെയ്തു. യഥാര്‍ഥ തൊഴിലുടമയെന്ന പേരില്‍ മറ്റൊരാളുമായി സംസാരിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകാരന്റെ നമ്ബര്‍ സ്വിച്ച് ഓഫാണ്. മാനസിക പ്രയാസം മൂലം കേസിനു പിന്നാലെ പോവാനാകുന്നില്ല. വേര്‍പാടിന്റെ വേദനക്കൊപ്പം ഇനിയെങ്ങനെ നാട്ടില്‍ വരുമെന്നും നാട്ടില്‍ വന്നാല്‍തന്നെ മൂന്നു പെണ്‍മക്കളുമായി എങ്ങനെ ജീവിക്കുമെന്നുമുള്ള ചോദ്യവും ഈ യുവതിയെ അലട്ടുന്നു.