മകൾക്കുവേണ്ടി ബിനോയുടെയും ലയയും നടത്തിയ നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു

കൊച്ചി. മൂന്നു വയസുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രക്ഷിതാക്കൾ നടത്തിയ നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു. നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി. പൊന്തക്കാട്ടിൽ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെഐ ബിനോയുടെയും ലയ ജോസിന്റെയും മകൾ ആവ്റിന്‍ മരണപ്പെടുന്നത്. മകളുടെ മരണം തളർത്തിയത്തിൽ പിന്നെ പൊന്തക്കാടുകൾ തെളിയികാണാമെന്നു ആവശ്യപ്പെട്ടു ഇരുവരും നിയമപോരാട്ടത്തിനിറങ്ങുകയായിരുന്നു.

ഇറ്റലിയിലാണ് ഇരുവർക്കും ജോലിയെങ്കിലും ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കാണുകയായിരുന്നു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നിര്‍ദേശം നൽക്കുകയാണ് ഉണ്ടായത്.

മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകിയിരുന്നതാണ്. വനംവകുപ്പിനു നൽകിയ പരാതിയില്‍ സ്ഥലപരിശോധനയ്ക്ക് ആളെത്തുന്നത് ഒന്നരവർഷത്തിനു ശേഷം. ആർഡിഒയുടെയും വില്ലേജ് ഓഫിസറുടെയും നിർദേശപ്രകാരം കാടു വെട്ടിത്തെളിച്ചു. ഓരോ മഴയ്ക്കു ശേഷവും വീണ്ടും കാടു വളർന്നതോടെയാണു ഇവർ ഹൈക്കോടതിയെ സമീപിക്കുന്നത്.

2021 മാർച്ച് 24ന് ആണ് കൃഷ്ണൻകോട്ടയിലെ ലയയുടെ വീട്ടിൽ ആവ്റ‍ിനു പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റയുടൻ ആവ്‌റിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്റിവെനം ഇല്ലെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഏറെ വൈകികഴിഞ്ഞിരുന്നു.

ആവ്റിൻ മരിക്കുന്നതിന് മൂന്നു വർഷം മുൻപ് പൊന്തക്കാട് വെട്ടിത്തെളിക്കണമെ ന്നാവശ്യവുമായി 2018ൽ പരാതി നൽകിയിട്ടും ഒന്നും ചെയ്യാൻ പഞ്ചായത്ത് തയ്യാറായിരുന്നില്ല. സമീപ പുരയിടത്തിലെ കാടു വെട്ടിത്തെളിക്കണമെന്നും ഇഴജന്തുശല്യം രൂക്ഷമാണെന്നും കാട്ടി ലയയുടെ അച്ഛൻ പി.ഡി ജോസ് ഉൾപ്പെടെ പ്രദേശവാസികൾ ആണ് പഞ്ചായത്തിനു പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ ഭൂവുടമയ്ക്കു നോട്ടിസ് നൽകിയതൊഴിച്ചാൽ പഞ്ചായത്ത് ഒന്നുംചെയ്യാൻ കൂട്ടാക്കിയില്ല.