ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മാള്‍ഡ: പശ്ചിമബംഗാളില്‍ വീണ്ടും ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകനായ അനില്‍ സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാള്‍ഡയ്ക്ക് സമീപം ഇംഗ്ലീഷ് ബസാര്‍ സ്റ്റേഷന്‍ പരിധിക്കുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം കത്തിച്ച നിലയിലായിരുന്നു ശരീരം. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. മൃതദേഹത്തില്‍ വെട്ടും കുത്തുമേറ്റ നിരവധി പാടുകളും ഉണ്ടായിരുന്നു.

സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന സ്വാതന്ത്ര്യവാദികളും അവാര്‍ഡ് തിരികെ നല്‍കാന്‍ നടക്കുന്നവരുമെല്ലാം എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ നിശബ്ദരായിരിക്കുന്നതെന്ന് ബിജെപി മാള്‍ഡ യൂണിറ്റ് ചീഫ് സഞ്ജിത്ത് മിശ്ര ചോദിച്ചു. ബംഗാള്‍ ബിജെപിയല്ല ഭരിക്കുന്നത് എന്നതിനാലാണ് ഈ അതിക്രമ സംഭവങ്ങളില്‍ ഇത്തരക്കാര്‍ നിശബ്ദരായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.