കേരളം പിടിക്കാന്‍ കര്‍മ്മ പദ്ധതി; ആറ് മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്ത് ജയ സാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ നിർദേശിച്ചു ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ആയിരുന്നു നിർദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്നാണ് നിർദേശം.

മണ്ഡലത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടത്തി പ്രവർത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകൾ ലക്ഷ്യമിട്ടാണ് കർമ്മ പദ്ധതി.കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ദേശീയ അധ്യക്ഷന്‍ തന്നെ മുന്നോട്ട് വച്ചിട്ടുള്ളത്. ഇന്ന് മുതല്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടങ്ങണമെന്നാണ് നദ്ദയുടെ നിര്‍ദേശം. ദേശീയ തലത്തില്‍ തയാറാക്കിയ പട്ടികയില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മ പദ്ധതി നടപ്പാക്കുന്നത്.

അതേസമയം, കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ജെ പി നദ്ദ ഇന്നലെ ഉയര്‍ത്തിയത്.ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ തുറന്നടിച്ചു. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ്. കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ, സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു.

തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജെപി പ്രവര്‍ത്തക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ, തിരുവനന്തപുരത്ത് ബിജെപി നേതാക്കൾക്കെതിരെ വിമര്‍ശനവുമായി സേവ് ബിജെപി ഫോറത്തിന്‍റെ പേരിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ശിവൻകുട്ടി, ജനറൽ സെക്രട്ടറി എം ഗണേശൻ എന്നിവര്‍ക്കെതിരെ പാര്‍ട്ടിതല അന്വേഷണം വേണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം.