മുസ്‍ലിം മേഖലകളിൽ പോലും ഗുജറാത്തിൽ വോട്ടുകൾ തൂത്ത് വാരി ബിജെപി

അഹമ്മദാബാദ്. ഗുജറാത്തിൽ ഏഴാമൂഴത്തിലും ഭരണം നേടിയ ബി ജെ പി മുസ്‍ലിം മേഖലകളിൽ പോലും വോട്ടുകൾ തൂത്ത് വരുകയായിരുന്നു. മുസ്‍ലിം ഭൂരിപക്ഷ മേഖലകളിൽ ബിജെപി മികച്ച വിജയം നേടിയെന്നാണു ഫലസൂചനകൾ.

മുസ്‍ലിം ഭൂരിപക്ഷമുള്ള 17 മണ്ഡലങ്ങളിൽ 12 ഇടത്ത് ബിജെപി മുന്നിലെത്തി. കഴിഞ്ഞ വർഷത്തേക്കാൾ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ 6 സീറ്റിന്റെ വർധനയുണ്ടായി. അഞ്ചിടത്ത് മാത്രമാണു കോൺഗ്രസ് മുന്നിലെത്തിയത്. പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മണ്ഡലങ്ങളിൽ ബി ജെ പി വിജയക്കൊടി പാറിക്കുകയായിരുന്നു.

ദാരിയാപുർ മണ്ഡലം ഇതിന് ഉദാഹരണമാണ്. ഇവിടെ മുസ്‍ലിം വിഭാഗമാണു കൂടുതൽ. 10 വർഷമായി മണ്ഡലം കോൺഗ്രസിന്റെ കൈവശമായിരുന്നു. ഇത്തവണ ബിജെപിയുടെ കൗശിക് ജയിനിനോട് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ ഗയാസുദ്ദീൻ ഷെയ്ഖ് പരാജയപ്പെട്ടു. കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചെടുത്ത് ഗുജറാത്തിൽ വൻ സാന്നിധ്യമാകാൻ കച്ചകെട്ടിയ എഎപി ഈ മണ്ഡലങ്ങളിലൊന്നും മുന്നിലേക്ക് പോലും എത്തിയില്ല. കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാനും ബിജെപിക്ക് ജയിക്കാനും വഴിയൊരുക്കിയത് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ആണെന്നാണ് കോൺഗ്രസ് പ്രാദേശിക വിഭാഗങ്ങൾ പറയുന്നത്.

എഐഎംഐഎം 13 സ്ഥാനാർഥികളെയാണ് മത്സര രംഗത്ത് ഇറക്കിയത്. ഇതിൽ 2 മുസ്‍ലിം ഇതര സമുദായക്കാരും ഉണ്ടായിരുന്നു. ബിജെപിക്കെ തിരെ പിടിച്ചുനിൽക്കാനുള്ള ത്രാണി പോലും കോൺഗ്രസിനുണ്ടോ യെന്ന ആശങ്കയായിരുന്നു ഏവർക്കും. ‘ ബിജെപിയെ പിന്തുണച്ചാൽ ജീവിതം സുരക്ഷിതമായി മുന്നോട്ടുപോകുമല്ലോ’ എന്നു ചിന്തിക്കുന്ന 25 ശതമാനം പേരെങ്കിലുമുണ്ടെന്നു ബിജെപിയിലേക്കു മുസ്‍ലിംകളെ അടുപ്പിക്കാൻ പ്രവർത്തിക്കുന്ന സലിം അജ്മീരി എന്ന ന്യൂനപക്ഷ മോർച്ച പ്രവർത്തകൻ പറഞ്ഞിരിക്കുന്നു.