5 ലക്ഷം നൽകാൻ കത്തി ചൂണ്ടി ഭീഷണി, പിന്നാലെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, 5 മിനിറ്റുകൊണ്ട് കൊലപാതകം, എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ നടന്നത് ഇതാണ്

തിരൂർ : വ്യവസായി സിദ്ദിഖിനെ കൊലപ്പെടുത്തിയത് 5 മിനിറ്റുകൊണ്ട്. പ്രതികൾ ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മിൽ അര മണിക്കൂറോളം സംസാരിച്ചിരുന്നു. പിന്നാലെ ഷിബിലിയും എത്തി. പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറി വന്നു. തുടർന്ന് സിദ്ദീഖി നഗ്നനാക്കി യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ എടുക്കാനുള്ള ശ്രമം നടന്നു. എന്നാൽ സിദീഖ് ഇതിനെ ശക്തമായി തന്നെ പ്രതിരോധിച്ചു.

ഇതോടെ ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനിൽപ് തുടർന്നപ്പോഴാണ് ഫർഹാന ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നൽകി. തുടർന്ന് ഷിബിലി ചുറ്റികകൊണ്ട് സിദീഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ കണ്ടെത്തൽ. മൂവരും ചേർന്നാണ് കൊലപാതകം നടത്തിയത്. മറ്റാർക്കും ഇതിൽ പങ്കില്ല. എന്നാൽ തെക്കൻ ജില്ലയിൽനിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന പറഞ്ഞിരുന്നു. ചില തിരക്കുകൾ ചൂണ്ടിക്കാട്ടി സുഹൃത്ത് ഒഴിഞ്ഞു മാറിയിരുന്നു.

ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഫർഹാന ഇക്കാര്യം സമ്മതിച്ചത്. ഇയാൾക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് നിഗമനം. ഇയാളെ കേസിൽ സാക്ഷിയാക്കും. അതേസമയം, അറസ്റ്റിലായ വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി(22), ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന(19), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.