ബവ് ക്യൂ ആപ്പ് വൈകിട്ട് പ്ലേസ്റ്റോറിലെത്തും, മന്ത്രിസഭാ തീരുമാനം

ബവ് ക്യൂ ആപ്പിന്റെ പോരായ്മകളൊക്കെ പരിഹരിച്ചു. ഇന്ന് വൈകിട്ടോടെ ആപ്പ് പ്ലേസ്റ്റോറിലെത്തും. നാളെ മുതല്‍ മദ്യവില്‍പ്പന നടക്കുമെന്ന് മന്ത്രിസഭാ തീരുമാനം. ആപ് ഉപയോഗ രീതി സംബന്ധിച്ചു മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും തയാറാക്കുന്നുണ്ട്.

ആപ്പിനു പുറമേ സാധാരണ ഫോണുകളില്‍നിന്ന് എസ്എംഎസ് വഴിയും വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് അവര്‍ തിരഞ്ഞെടുത്ത ബാറിലോ ബവ്‌കോ വില്‍പന കേന്ദ്രത്തിലോ ടോക്കണില്‍ പറയുന്ന സമയത്തു പോയി മദ്യം വാങ്ങാം.

ബാറുകള്‍ക്ക് കൂടുതല്‍ ടോക്കണ്‍ ലഭിച്ചാല്‍ വിവാദമുണ്ടാകാം. പിന്‍കോഡ് തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാപ്പിങ് നടക്കാത്തതിനാല്‍ പിഴവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്നലെ രാത്രി 1.30നാണ് ആപ്പിലെ പിഴവുകള്‍ പരിഹരിച്ച് ആപ്പ് പ്ലേ സ്റ്റോറിലേക്ക് അപ്ലോഡ് ചെയ്തത്. ഐടി മിഷന്റെയും മറ്റു വിദഗ്ധരുടെയും സഹായത്തോടെയാണു കമ്പനി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കമ്പനി നിശ്ചിത സമയത്ത് ജോലി പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് ഐടി മിഷന്‍ അടക്കമുള്ളളവരുടെ സേവനം ബവ്‌കോ തേടിയത്.

ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍നിന്ന് 50 പേര്‍ക്കു മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം 4.8ലക്ഷം ടോക്കണുകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്. പേരും മൊബൈല്‍ നമ്പറും പിന്‍കോഡ് അടിച്ചാല്‍ അടുത്തുള്ള മദ്യശാലകളിലേക്കു ടോക്കണ്‍ ലഭിക്കും.ബവ്‌റിജസ് ഔട്ട്‌ലറ്റുകളെയും ബാറുകളെയും ഉപഭോക്താവിന് തിരഞ്ഞെടുക്കാനാകില്ല.