ഒന്നാം വിവാഹ വാര്‍ഷികത്തില്‍ കാന്‍സര്‍ എന്നറിഞ്ഞു, ഡോക്ടറുടെ വാക്കുകളില്‍ ഇരുവരും നടുങ്ങി വിറച്ചു, സേതുലക്ഷ്മിയെ പ്രവീണ്‍ ചേര്‍ത്ത് നിര്‍ത്തി

കാന്‍സര്‍ എന്ന മഹാവ്യാധി എന്ന് കേള്‍ക്കുമ്പോഴേ ഭയപ്പെടുന്നവരാണ് നമ്മലില്‍ പലരും. എന്നാല്‍ ഈ രോഗത്തെ തോല്‍പ്പിച്ച് ജിവിത്തിലേക്ക് മടങ്ങി എത്തുന്നവരുമുണ്ട്. അത്തരത്തില്‍ ഒരു പോരാട്ട ജീവിതമാണ് സേതുലക്ഷ്മി എന്ന അധ്യാപികയുടേത്. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തിലാണ് തനിക്ക് കാന്‍സര്‍ ആണെന്ന വിവരം സേതുലക്ഷ്മിയും ഭര്‍ത്താവ് പ്രവീണും അറിയുന്നത്. എന്നാല്‍ ആ വേദനയിലും തന്റെ സേതുവിനെ പ്രവീണ്‍ ചേര്‍ത്ത് നിര്‍ത്തി. ഇന്ന് കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സേതു. ഇത് പ്രവീണിന്റെ കൂടി വിജയമാണ്. അമ്മ എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് സേതുലക്ഷ്മിയുടെയും പ്രവീണിന്റെയും ജീവിതം പറഞ്ഞിരിക്കുന്നത്.

കുറിപ്പിങ്ങനെ, ഒന്നാം വിവാഹ വാര്‍ഷികത്തിലെ ‘സസ്‌പെന്‍സ്’ ക്യാന്‍സര്‍ പൊരുതി ജയിച്ച സേതുലക്ഷ്മിയുടെ വിജയ കഥ. ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ സേതുലക്ഷ്മിയും ഭര്‍ത്താവ് പ്രവീണും തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ (ആര്‍.സി.സി) സെന്ററില്‍ ബയോപ്സി റിസല്‍ട്ടിനായുള്ള കാത്തിരുപ്പിലായിരുന്നു. സസ്പെന്‍സും സമ്മാനങ്ങളുമായി പലരും ആഘോഷിച്ച് തീര്‍ക്കാറുള്ള ആ സുന്ദരദിനത്തില്‍ അവരെയും കാത്ത് ഒരു വലിയ സസ്പെന്‍സ് ഉണ്ടായിരുന്നു. അങ്ങനെയായിരിക്കരുതേ എന്ന് ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ച് കാത്തിരുന്നെങ്കിലും അന്നേ ദിവസം കാലം കാത്തുവെച്ച സസ്പെന്‍സ് ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു. ബയോപ്സി റിസള്‍ട്ട് പോസറ്റിവാണ്. ലിംഫോബ്ലാസ്റ്റിക് ലിംഫോമ എന്നയിനം ക്യാന്‍സര്‍. പള്‍മനോളജി വിഭാഗത്തിലെ പരിശോധനകള്‍ക്ക് ശേഷം ഓങ്കോളജി വിഭാഗത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കേ കണ്ണുനീരുകൊണ്ട് പുഞ്ചിരിച്ച് ഇരുവരും ചേര്‍ന്ന് ചുറ്റുമുണ്ടായിരുന്നവര്‍ക്ക് വിവാഹ വാര്‍ഷികത്തിന്റെ മധുരം പങ്കുവെച്ചു. അന്ന് കണ്ണുനീരിനൊപ്പം പങ്കുവെച്ചതിനേക്കാള്‍ മധുരം രണ്ടു വര്‍ഷത്തിനിപ്പുറം ക്യാന്‍സറിനെ തോല്‍പ്പിച്ച് ക്രിസ്മസ് കേക്കിന്റെ രൂപത്തില്‍ പുഞ്ചിരിയോടെ പങ്കുവെയ്ക്കുകയാണ് സേതുലക്ഷമി എന്ന അധ്യാപിക…

കട്ടപ്പന സ്വരാജിന് സമീപം പറമ്പുങ്കല്‍ സേതുലക്ഷമി വെള്ളയാംകുടി സരസ്വതി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായിരിക്കേ 2019 ലായിരുന്നു വിവാഹം. ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗത്തില്‍ അബുദാബിയില്‍ ജോലി ചെയ്തിരുന്ന ഏറ്റുമാനൂര്‍ സ്വദേശി പ്രവീണാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പ്രവീണ്‍ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി പോയിരുന്നു. നാലു മാസത്തിനുള്ളില്‍ സേതുവും ഭര്‍ത്താവിനൊപ്പം വിദേശത്തെത്തി. ഇവിടെയൊരു കമ്പനിയില്‍ ഇന്റര്‍വ്യുവൊക്കൊ കഴിഞ്ഞിരിക്കേ ഒരു ദിവസം തോള് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചു. ” എക്സറേയില്‍ ശ്വാസകോശത്തിന് താഴെ ചെറിയൊരു മുഴ കാണുന്നുണ്ട്, ചിലപ്പോള്‍ ക്യാന്‍സറാകാം ”. ചികിത്സ വേണമെങ്കില്‍ ഇവിടെ തുടരാം അല്ലങ്കില്‍ നാട്ടിലാണങ്കില്‍ അങ്ങനെ ”. പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ വെട്ടിത്തുറന്നു പറഞ്ഞു..

അപ്രതീക്ഷിതമായെത്തിയ ഡോക്ടറുടെ വാക്കുകളില്‍ ഇരുവരും നടുങ്ങി വിറച്ചു. എന്തായാലും രണ്ടു മൂന്നു ആശുപത്രികള്‍ കൂടെ പരിശോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ പ്രവഹരമേല്‍പ്പിച്ച് അവിടെയും ഡോക്ടര്‍മാരുടെ സംശയം മറിച്ചായിരുന്നില്ല. ക്യാന്‍സറാവാനുള്ള സാധ്യതയുണ്ട്, വേഗത്തില്‍ കൂടുതല്‍ പരിശോധനകളും ചികിത്സയും ആരംഭിക്കണം. എല്ലാവരുടെയും നിര്‍ദേശം ഇതായിരുന്നു. അപ്രതീക്ഷിതമായെത്തിയ തിരിച്ചടിയില്‍ ജീവിതം ഒരു നിമിഷം കൊണ്ട് എന്തുചെയ്യണമെന്നറിയാതത്ര ഇരുട്ടിലായി. കല്യാണം കഴിഞ്ഞ് നാലുമാസമേ ആയുള്ളു. ഒരു മാസത്തിനുള്ളില്‍ മടങ്ങി പോയ ഭര്‍ത്താവ് പ്രവീണിനെ പിന്നീട് കാണുന്നത് തന്നെ ഇപ്പോഴാണ്. ഇനിയെന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയില്ല, താന്‍ കാരണം ഭര്‍ത്താവിന്റെ ജീവിതവും തകര്‍ന്നതായി തോന്നി, ഒടുവില്‍ സേതു ഭര്‍ത്താവ് പ്രവീണിനോട് പറഞ്ഞു.

നമ്മള്‍ കല്യാണം കഴിഞ്ഞ് ഇത്രനാളെ ആയുള്ളു, ” എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളു, എനിക്കോ വീട്ടുക്കാര്‍ക്കോ യാതൊരു പരിഭവവുമുണ്ടാകില്ല ”. ” എന്ത് തീരുമാനം, ഇപ്പം എനിക്കായിരുന്നു ഇത് സംഭവിച്ചിരുന്നതെങ്കില്‍ എന്തു ചെയ്യുമായിരുന്നു. അതുകൊണ്ട് വേഗം ചികിത്സ തുടങ്ങുന്നതിന് വേഗം നാട്ടിലേയ്ക്ക് പോകുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യാം. പ്രവീണിന്റെ മറുപടി ഇതായിരുന്നുവെന്ന് പറയുമ്പോള്‍ ഇപ്പോഴും സ്നേഹത്താല്‍ സേതുവിന്റെ കണ്ണുകള്‍ നിറയും. ഏറ്റുമാനൂരില്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കാണ് ചികിത്സയ്ക്കായി മടങ്ങി വരുന്നത്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ക്യാന്‍സര്‍ ബാധിതയാണെന്ന സംശയത്തില്‍ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയെത്തുമ്പോള്‍ വലിയ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കാത്തിരുന്നത് പേടിച്ചതൊന്നും ആയിരുന്നില്ല, വലിയ സ്നേഹത്തോടെ അവര്‍ സ്വീകരിക്കുകയും വേണ്ട പിന്തുണകളെല്ലാം നല്‍കുകയും ചെയ്തു. നാട്ടിലെത്തി പരിശോധനകളും ടെസ്റ്റുകളുമെല്ലാം ആരംഭിച്ചു. അതിനിടെ പലവിധ ശാരീരിക പ്രതിസന്ധികളും ഉടലെടുത്തു. ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. ഇതിനിടെ ഭര്‍ത്താവ് പ്രവീണും നാട്ടില്‍ മടങ്ങിയെത്തി. വൈകാതെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലേയ്ക്ക് തിരിച്ചു..

ഡോ. ശ്രീജീത്തിന്റെ കീഴിലായിരുന്നു ചികിത്സ. അദ്ദേഹത്തെ കാണുന്നതിനായി ക്യാബിന് മുന്നില്‍ കാത്തിരിക്കേ ചുറ്റും മുടികൊഴിഞ്ഞവര്‍, മൊട്ടയടിച്ചവര്‍ എന്നിങ്ങനെ പലരേയും കണ്ടു. തനിക്കും വൈകാതെ ഇങ്ങനെയാകുമല്ലോ എന്ന ചിന്തിച്ച് പുറത്ത് കാത്തിരുന്നു. ഇനിയൊരു മടങ്ങിപോക്ക് ഇല്ലന്നു വരെ ചിന്തിച്ചു കൂട്ടി. പക്ഷേ ഡോക്ടറെ നേരില്‍ കണ്ടപ്പോള്‍ ആശങ്കകള്‍ പകുതി മാറി. റിസള്‍ട്ടുകളെല്ലാം പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു. ” ഇതൊന്നും പേടിക്കണ്ട, നമുക്കൊരു ആറ് മാസം കഴിഞ്ഞ് സ്‌കൂളില്‍ പഠിപ്പിനൊക്കൊ പോകാം. അത്രയ്ക്കുള്ള കാര്യവേ ഉള്ളു. കുറച്ചു കീമോയും റേഡിയേഷനുമൊക്കൊ ചെയ്യണം. കുറച്ചു പ്രയാസങ്ങളൊക്കൊ ഉണ്ടാവും. അ കാലഘട്ടമൊക്കൊ കഴിയുമ്പോള്‍ എല്ലാം ശരിയാകും ”’. ഇനി ഇവിടെ നിന്നൊരു മടങ്ങി പോക്ക് പോലും ഉണ്ടാവില്ലന്ന് കരുതിയിരുന്ന തന്നോട് ആറു മാസത്തിന് ശേഷം പഴയ പോലെ പഠിപ്പിക്കാന്‍ പോകാമെന്ന ഡോക്ടറുടെ വാക്ക് വലിയൊരു പ്രതീക്ഷയാണ് പകര്‍ന്നതെന്ന് സേതു ഇന്നും ഓര്‍ത്തെടുക്കുന്നു…

ജൂലൈ 23 ആദ്യ കീമോ ആരംഭിച്ചു. വലിയ തോതില്‍ മുടി കൊഴിഞ്ഞു തുടങ്ങി. തല തോര്‍ത്തുമ്പോള്‍ പൂര്‍ണമായും ഇളകി പോരുന്ന അവസ്ഥ. പുരികവും കണ്‍പീലിയും പോലും പൊഴിഞ്ഞു തുടങ്ങി. വല്ലാത്ത മാനസിക സമ്മര്‍ദ്ധവും വേദനകളും കൊണ്ട് പൊള്ളുന്ന ജീവിതം മെല്ലെ മുന്നോട്ട് നീങ്ങി. മുടി കൊഴിച്ചില്‍ ശക്തമായതോടെ തല മൊട്ടയടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കീമോ തുടരുന്നതിനിടെ തല മുണ്ഠനം ചെയ്തു. കൈവെള്ള പൊള്ളിയും കറുത്തും ഉണങ്ങി വരണ്ടു. വായും നാക്കുമെല്ലാം പൊള്ളി ഒന്നിനും രുചിയില്ലാതായി. ഭക്ഷണം കഴിക്കാതെയും ഉറക്കമില്ലാതെയും സുബോധം പോലും നഷ്ടപ്പെട്ട കീമോ ദുരിതങ്ങളുടെ നാളുകള്‍ പിടിമുറുക്കി. ആശുപത്രി കിടക്കയില്‍ തുരുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന പലരുടെയും മരണങ്ങള്‍ മുഖാമുഖം കണ്ട് മനസ് മരവിച്ചു. ഒരു ദിവസം ഏഴ് മരണങ്ങള്‍ വരെ കാണേണ്ടി വന്ന ദിവസങ്ങള്‍ ഉള്ളതായി സേതു ഓര്‍ത്തെടുക്കുന്നു. അങ്ങനെ ഒരു വര്‍ഷത്തോളം ആര്‍.സി.സിയില്‍ ചികിത്സ തുടര്‍ന്നു. ഈ സമയം ആശുപത്രിക്ക് അടുത്ത് വീടെടുത്ത് ചികിത്സ തുടര്‍ന്നു. ഇതിനുള്ളില്‍ ചെറുതും വലുതുമായ എട്ട് കോഴ്സുകളുടെ 48 ഓളം കീമോകള്‍ പൂര്‍ത്തിയാക്കി. അതിനൊപ്പം റേഡിയേഷനുകളും.

രണ്ടു വര്‍ഷത്തോളം പൊരുതിയ വേദനകളുടെ കൊടുമുടികള്‍ കീഴടക്കി സേതുലക്ഷമി ഇപ്പോള്‍ ക്യാന്‍സറിനെ തോല്‍പ്പിച്ചിരിക്കുകയാണ്. പൂര്‍ണമായും രോഗസംബന്ധമായ മാറി കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനി ഓരോ ഇടവേളകളില്‍ തുടരേണ്ട പരിശോധനകള്‍ മാത്രം മതിയാകും. ഈ വലിയ വേദനകള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും എല്‍.പി.എസ്.എ പരീക്ഷയില്‍ മികച്ച റാങ്കിലെത്തി അധ്യാപക നീയമനം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് സേതു. അധ്യാപനം തുടരാനുള്ള ആരോഗ്യം നേരത്തെ കൈവന്നിരുന്നുവെങ്കിലും കോവിഡ് കാലമായതിനാല്‍ ജോലിക്ക് പോയിരുന്നില്ല. അങ്ങനെയിരിക്കേയാണ് കേക്ക് നിര്‍മാണം ആരംഭിച്ചത്. ആദ്യമൊക്കൊ വെറുതെ നേരം പോക്കിന് ഉണ്ടാക്കി തുടങ്ങിയതാണെങ്കിലും കഴിച്ചവര്‍ നല്ല അഭിപ്രായം പറഞ്ഞതോടെ കൂടുതല്‍ ഉണ്ടാക്കാന്‍ തുടങ്ങി. ക്രിസ്മസ് കാലമായതോടെ ഓര്‍ഡറുകള്‍ കൂടുതലായെത്തി തുടങ്ങിയതോടെ ഇപ്പോള്‍ സജീവമായ കേക്ക് നിര്‍മാണത്തിലാണ്. പ്ലം, കാരറ്റ്, ബ്ലാക്ക് ഫോറസ്റ്റ് എന്നുവേണ്ട ആവശ്യം അനുസരിച്ച് എല്ലാം വിഭാഗം കേക്കുകളുടെയും നിര്‍മാണമുണ്ട് ഇപ്പോള്‍..

വലിയ വെല്ലുവിളികള്‍ക്കും കഠിനവേദനകള്‍ക്കും ഒടുവില്‍ അസാധ്യമെന്ന് കരുതിയ ജീവിതം പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സേതുലക്ഷമി. അച്ചന്‍ തങ്കപ്പന്‍ അമ്മ സരസമ്മ ഭര്‍ത്താവ് പ്രവീണ്‍ ചേച്ചി ജ്യോതിലക്ഷമി എന്നിങ്ങനെ ഏറെ പ്രിയപ്പെട്ട ഒരുപാട് പേരുടെ ചേര്‍ത്തുപിടിക്കലുകളാണ് തന്റെ ഈ പുതുജീവിതത്തിന്റെ പിന്നിലെന്ന് സേതു ഓര്‍ത്തെടുക്കുന്നു. അടുത്ത അസുഹൃത്തുകളില്‍ പലരും വേദനകളുടെ കാലത്ത് തന്നെ മറന്നത് ശരീരത്തിന്റെ വേദനയേക്കാള്‍ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മറ്റു ചിലരുടെ സ്നേഹം അതിന് പകരമായെത്തിയതിനാല്‍ അതെല്ലാം മറിക്കടക്കാനായി. ഒരു വലിയ അസുഖം തനിക്ക് വന്നെങ്കിലും അതുപോലെ വലിയൊരു സംരക്ഷണം തന്നെ പൊതിഞ്ഞുണ്ടായിരുന്നതാണ് എല്ലാം മറികടക്കാനായതെന്നും സേതുലക്ഷമി പറയുന്നു. എത്രയും വേഗം അധ്യാപികയായി ജോലിയില്‍ പ്രവേശിക്കുന്ന നാളുകളാണ് സേതുവിന്റെ സ്വപ്നം….