തിരുവനന്തപുരം/ ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണം എന്ന സർക്കാർ ആവശ്യം കോടതി തള്ളി. ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചില്ല.
കൃത്യമായ സിസിടിടി ദൃശ്യങ്ങളുള്ള കേസ് പിന്‍വലിക്കാന്‍ ആകില്ലെന്നായിരുന്നു ഇക്കാര്യത്തിൽ കോടതി വ്യക്തമാക്കിയത്. കുറ്റപത്രത്തില്‍ കേസ് നിലനില്‍ക്കുന്നതിനുള്ള തെളിവുകള്‍ ഉണ്ട്. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. പരാതിക്കാരന്‍ കോടതിയില്‍ പറയുകയുണ്ടായി.
2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെടുന്നത്. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു, ഡി.വൈ.എഫ്.ഐ സംസഥാന കമ്മിറ്റി അംഗം പ്രിജില്‍ സാജ് കൃഷ്ണ,ജെറിന്‍, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികള്‍. ഇവര്‍ക്ക് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
ബി.ജെ.പി.മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെത് അടക്കം ആറ് കാറുകളും, ഓഫിസ് ചില്ലുകളും എറിഞ്ഞ് തകര്‍ത്തുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം തടയുവാന്‍ ശ്രമിച്ച മ്യൂസിയം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ക്ക് പോലീസ് അന്ന് പാരിതോഷികം നല്‍കിയിരുന്നതാണ്.
കേസിലെ പരാതിക്കാരന്‍ ബിജെപി ഭാരവാഹിയും പ്രതികള്‍ ഡി.വൈ.എഫ്.ഐ അംഗങ്ങളുമാണ്. പൊതുസ്ഥലത്ത് അരങ്ങേറിയ ഈ ആക്രമണത്തിന് സ്വതന്ത്ര സാക്ഷികള്‍ ആരുമില്ല, എഫ്‌ഐആറില്‍ ഒരു പ്രതിയെ കുറിച്ചും പ്രത്യേകം പറയുന്നില്ല, പരാതിക്കാരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ അഞ്ചു പേര്‍ ഉണ്ടായിരുന്നു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഏഴു പ്രതികള്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നാലു പ്രതികള്‍ മാത്രാണുള്ളത്. സംഭവം സ്ഥലത്തെ ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ക്ക് തെളിവ് നിയമത്തിലെ 65 (ബി) സര്‍ട്ടിഫിക്കറ്റ് ഇല്ല, എന്നീ കാരണങ്ങളാണ് കേസ് പിന്‍വലിക്കുന്ന അപേക്ഷയില്‍ സര്‍ക്കാര്‍ അഭിഭാഷകൻ പറഞ്ഞിരുന്നത്.