കശ്മീരിലെ വെടിനിർത്തൽ പിൻവലിച്ചേക്കും, തീരുമാനം ഇന്ന്

ന്യൂഡൽഹി∙ റമസാൻ മാസം അവസാനിച്ചതിനാൽ, കശ്മീരിൽ കഴിഞ്ഞ മേയ് 16നു പ്രഖ്യാപിച്ച വെടിനിർത്തൽ തുടരണമോയെന്നതിനെക്കുറിച്ചു കേന്ദ്ര സർക്കാർ ഇന്നു തീരുമാനമെടുത്തേക്കും. പിൻവലിക്കുന്നതാവും ഉചിതമെന്നാണു ദേശീയസുരക്ഷാ ഏജൻസികളുടെയും ബിജെപിയുടെയും നിലപാടെന്നാണു സൂചന.

കശ്മീരിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ‍ തുടങ്ങിയവർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. തീരുമാനം ഇന്നു വ്യക്തമാക്കുമെന്നാണു യോഗത്തിനുശേഷം ആഭ്യന്തര മന്ത്രി പറഞ്ഞത്. വെടിനിർത്തലിന്റെ ഗുണഭോക്താക്കൾ ഭീകരസംഘടനകളാണെന്ന വിലയിരുത്തലാണു ബിജെപിയുടെ സംസ്ഥാന ഘടകത്തിനുള്ളത്.