കൊറോണ നിരീക്ഷണത്തില്‍ നിന്നും മുങ്ങി 2 കല്യാണം, ഷാര്‍ജക്കാരന്റെ മിഠായി വിതരണം

കൊറോണയില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണെങ്കിലും ചിലര്‍ക്കിത് ആഘോഷക്കാലമാണ്. ചിലര് വിവാഹങ്ങളും ആഘോഷങ്ങളും നടത്തുന്നു. മറ്റ് ചിലര്‍ മിഠായികള്‍ വിതരണം ചെയ്ത് അവരുടെ സന്തോഷം പങ്കിടുന്നു. പ്രവാസികളാണ് കൂടുതലായും ഇത്തരം പ്രവര്‍ത്തികളില്‍ ഇടപെടുന്നത്.

ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന് കൊറോണ വൈറസ് നിരീക്ഷണത്തിലുള്ള യുവാവ് നിരീക്ഷണത്തില്‍ നിന്നും ചാടി പോയി വിവാഹം കഴിച്ചതായി പരാതി. കൊല്ലം അഞ്ചലിനു സമീപമാണ് സംഭവം. ഗള്‍ഫില്‍ നിന്നും അമ്മയും മകനും നാട്ടില്‍ വന്ന് ക്വാറന്റൈന്‍ ആയി വീട്ടില്‍ കഴിയവേയാണ് നിയമ ലംഘനം നടത്തുകയും ഓട്ടോറിക്ഷയില്‍ പലയിടത്തും യാത്ര ചെയ്യുകയും ചെയ്തത്. ഇത് നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവര്‍ പാലിക്കേണ്ട നിയമം പാലിച്ചില്ല എന്നു മാത്രമല്ല കൊറോണ നിരീക്ഷണത്തില്‍ നിന്നും രഹസ്യമായി മാറി വിവാഹം വരെ നടത്തുകയും ചെയ്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊല്ലം ആലഞ്ചേരി പാതിര മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ശോഭയുടെ മകന്‍ അനന്ദുവിന്റെ വിവാഹം നടത്തിയത്

കൊറോണ നിരീക്ഷണത്തില്‍ വന്ന ഗള്‍ഫ് പ്രവാസി എല്ലാ നിയന്ത്രണവും ലംഘിച്ച് ആര്‍ഭാട പൂര്‍വ്വം വിവാഹം ചെയ്തു. കൊല്ലം പവിത്രേശ്വരം പുത്തൂര്‍ സ്വദേശിയാണ്. ബഹറനില്‍ നിന്നും കഴിഞ്ഞ 6നാണ് രഘുനാഥന്‍ എന്ന യുവാവ് അവധിക്ക് നാട്ടില്‍ വന്നത്. വിവാഹം നടന്നത് ആകട്ടേ കഴിഞ്ഞ 15നും. ഓഡിറ്റോറിയത്തില്‍വെച്ച് ആയിരത്തോളം ആളുകളേ വയ്ച്ച് വിവാഹം നടത്തുകയായിരുന്നു. രഘുനാഥനെ ഉപദ്രവിക്കാന്‍ വേണ്ടിയല്ല ഈ വാര്‍ത്തയും വിവരവും പുറത്ത് വിടുന്നത്. മറിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയില്‍ വരുത്തിയ വലിയ വീഴ്ച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ഈ ദമ്പതികള്‍ക്ക് നല്ല ഭാവി നേരുന്നു. എന്നാല്‍ നിയമം ലംഘിച്ച് കൊറോണ നിരീക്ഷണത്തില്‍ നിന്നും ഒളിച്ചോടി വിവാഹം ചെയ്ത് ആയിരക്കണക്കിനാളുകളുമായി ബന്ധപ്പെട്ടത് ശരിയായ നടപടി അല്ല. കുറച്ചു കൂടി വിവേകം ആകാമായിരുന്നു. 14 ദിവസം ക്വാറന്റീനില്‍ പോകാതെ ആ സമയത്ത് നിയമത്തേയും പൊതുജന ആരോഗ്യത്തേയും വെല്ലുവിളിച്ച് വിവാഹം ചെയ്തത് കടന്ന കൈയ്യായി പോയി. നാടിനു തന്നെ ഇപ്പോള്‍ ഈ സല്ക്കാരവും മറ്റും വലിയ ഭീഷണിയായി.

ഷാര്‍ജയില്‍ നിന്നും മൂന്നു ദിവസം മുന്‍പ് നാട്ടിലെത്തിയ മുത്താന സ്വദേശി നാവായിക്കുളം മുല്ലനെല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയും സ്വന്തം ഓട്ടോയില്‍ പുറത്തു പോവുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കി. കുടുംബമുള്ള ഇയാള്‍ നാവിയിക്കുളത്ത് ഒരു ബന്ധുവിന്റെ സഹായത്തോടെ വാടകവീട് തരപ്പെടുത്തി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ പുറത്തു പോവുകയും വിദേശത്തു നിന്നും കൊണ്ടു വന്ന മിഠായി സമീപവാസികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സമീപവാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇതിനിടെ കോവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന സഹോദരിമാര്‍ ആരോഗ്യവകുപ്പിന്റെ കണ്ണ് വെട്ടിച്ച് അമേരിയ്ക്കയിലേക്കു കടന്നു. പത്തനംതിട്ട മെഴുവേലിയിലെ സഹോദരിമാരാണ് ഇവര്‍. കൊറോണ ങ്കിരീക്ഷണത്തിനായി ഇവരെ വീടിനുള്ളില്‍ ക്വാറന്റീന്‍ ആയി വിട്ടതായിരുന്നു. എന്നാല്‍ ഇവര്‍ രാത്രിയില്‍ ഇവിടെ നിന്നും ഇറങ്ങി ശരിക്കും പറഞ്ഞാല്‍ ഒളിച്ച് കടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ആരും അറിയാതെയാണ് ഇവര്‍ അമേരിക്കയിലേക്ക് കടന്നത്. ശനിയാഴ്ച ഭക്ഷണവുമായി ആരോഗ്യവകുപ്പ് ജീവനക്കാരും പഞ്ചായത്ത് ഉദ്യോഗസ്ഥരും വന്നപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കാണാതായി എന്ന് വാര്‍ത്തകള്‍ വരികയായിരുന്നു. പത്ര വാര്‍ത്തകള്‍ വന്നപ്പോള്‍ ഈ സഹോദരിമാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിളിച്ചു . ഞങ്ങള്‍ അവിടെ നിന്നും രാത്രിയില്‍ വിമാനത്താവളത്തില്‍ എത്തി അമേരിക്കയില്‍ എത്തി എന്നും ഇവര്‍ അറിയിക്കുകയായിരുന്നു.. ഇവര്‍ക്ക് എതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് തുടര്‍ച്ചയായ ഫോണ്‍ വിളികളും നിര്‍ദേശങ്ങളും ഒക്കെ നല്‍കുന്നുണ്ടെന്ന് പറയുമ്പോഴും രണ്ടു രോഗികളെ കാണാതായത് അധികൃതരുടെ അനാസ്ഥയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇവര്‍ ആരുമായി ഒക്കെ ബന്ധപ്പെട്ടു എന്നും ഒരു വിവരവും ഇല്ല.

എന്തായാലും വിദേശത്ത് നിന്നും കൊറോണ രോഗം വ്യാപകമായ ശേഷം കേരളത്തില്‍ വന്നവര്‍ പതിനായിരത്തില്‍ അധികം വരും. ഇവര്‍ ആരൊക്കെ..എവിടെ ഒക്കെ എന്നൊന്നും ഒരു വിവരവും ഇല്ല. മാത്രവുമല്ല പലയിടത്തും ആരോഗ്യ വകുപ്പ് അധികൃതര്‍ തികഞ്ഞ അലസതയിലുമാണ്.

കാസർഗോഡ് വിനയായത് കെട്ടിപിടുത്തവും ആലിംഗനവും, വിദേശത്ത് നിന്ന് വന്നവർ ഡോക്ടർമാരേയും ചതിച്ചു

കോവിഡ് രോഗിയെ ചികിത്സിച്ച 2 സർക്കാർ ഡോക്ടർമാർ അടക്കം ജില്ലയിലെ 4 ഡോക്ടർമാർ നിരീക്ഷണത്തിലായി. ഡോക്ടർമാരെ ഗൾഫിൽ നിന്നും വന്നവർ ചതിച്ചതാണ്‌. വിദേശത്ത് നിന്ന് എത്തിയവർ ആ വിവരം മറച്ചു വച്ച് സമീപിച്ചതാണ് ഡോക്ടർമാർ നിരീക്ഷണത്തിൽ കഴിയേണ്ട സ്ഥിതിയിൽ എത്തിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗൾഫ്കാർ മടങ്ങി വന്നത് കാസർഗോഡ് ജില്ലയിൽ ആണ്‌. സർക്കാർ ഇറക്കിയ എല്ലാ നിർദ്ദേശവും ആദ്യം എത്തിയവർ കാറ്റിൽ പറത്തുകയായിരുന്നു. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പരമ്പരാഗത രീതിയിൽ കെട്ടിപിടിച്ചും ഇരു ചുമലിലും ആലിംഗനം ചെയ്തും, കൈ കൊടുത്തും ഒക്കെ ഗൾഫിൽ നിന്നും വന്നവർ സന്തോഷം പങ്കിടുകയായിരുന്നു. മിക്കവരും അനവധി വീടുകളിൽ വിരുന്ന് പോയി. അവിടെയും ഇതേ ആലിംഗനവും സൗഹൃദവും നടത്തി.