ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇന്ത്യയുടെ ചന്ദ്രപര്യവേഷക ഉപഗ്രഹമായ ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43ന്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഇന്നലെ വൈകിട്ട് 6.43-ന് ആണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.

ജൂലൈ 15 ന് വിക്ഷേപണം നടത്താനിരുന്ന ചന്ദ്രയാന്‍ 2 സാങ്കേതിക കാരണങ്ങള്‍ കൊണ്ട് അവസാന നിമിഷം മാറ്റി വെയ്ക്കുകയായിരുന്നു. ഉച്ചക്ക് 2.43 ന് ഇന്ത്യയുടെ അഭിമാനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 ചന്ദ്രയാനുമായി കുതിച്ചുയരും. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പൂര്‍ത്തിയായിരുന്നു. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിംഗ് നടത്താനാണ് തീരുമാനം.
മൂന്ന് ഘടകങ്ങള്‍ അടങ്ങിയതാണ് ചന്ദ്രയാന്‍ 2വിന്റെ ദൗത്യം. ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് അവ. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി ലാന്‍ഡിംഗ് മൊഡ്യൂളിന് വിക്രം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ചാന്ദ്രയാന്‍ 2 റോവര്‍ ഇറങ്ങുക. ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയിട്ടില്ല.

ചന്ദ്രയാന്‍ – ഒന്നാം ദൗത്യത്തില്‍ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്ബ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്.