പേച്ചിയമ്മാളെന്ന സുന്ദരി തന്റെ ഇരുപതാം വയസ്സില്‍ കെട്ടിയാടാന്‍ തുടങ്ങിയതാണ് മുത്തുവെന്ന ആണ്‍ വേഷം. ആ വേഷത്തിന് പിന്നില്‍ തന്റെ മകളെ സുരക്ഷിത സ്ഥാനത്തെത്തിക്കണമെന്ന ഒരമ്മയുടെ കരുതലായിരുന്നു. ഇരുപതാം വയസ്സില്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ പ്രതീക്ഷകളെല്ലാം തകര്‍ന്നു. ജോലിക്ക് പോയി മകളെ വളര്‍ത്താന്‍ ആഗ്രഹിച്ചവളെ സമുദായത്തിന്റെ കെട്ടുപാടുകള്‍ വിലക്കി. എന്നാല്‍ പേച്ചിയമ്മാള്‍ മിണ്ടാതിരുന്നില്ല,പകരം ജോലിക്ക് പോകാന്‍ അവള്‍ക്ക് വിലങ്ങായി നിന്ന പെണ്ണെന്ന സ്വത്വത്തെ തന്നെ മറച്ചുവെച്ച് മുത്തുവായി. മുപ്പതുവര്‍ഷമായി ഇത് മുത്തുവാണ്,പേച്ചിയമ്മാളിനെ ഇവിടെ കാണാന്‍ കഴിയില്ല. കേള്‍ക്കണം ഒരു മകള്‍ക്ക് അച്ഛനും അമ്മയും ആയി മാറിയ പേച്ചിയമ്മാളെന്ന മുത്തുവിനെക്കുറിച്ച്.
അമ്പത്തിയേഴുകാരനായ മുത്തു മുപ്പത് വര്‍ഷമായി കെട്ടിയാടിയ പുരുഷവേഷം ഇനി അഴിച്ച് വീണ്ടും പേച്ചിയമ്മയായി മാറുമോ ചോദ്യം.
സമൂഹമാദ്ധ്യമങ്ങളില്‍ പേച്ചിയമ്മയുടെ ജീവത കഥ വൈറലായതോടെ അവിടെയും നി്‌റയുന്നു ഇതേ ചോദ്യം. ഇരുപത് വയസുള്ളപ്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീ മകളെ വളര്‍ത്തുന്നതിനായി പുരുഷനായ വാര്‍ത്ത ഒരു ദേശീയ മാദ്ധ്യമമാണ് പുറത്തു കൊണ്ട് വന്നത്. ‘പുരുഷാധിപത്യ സമൂഹത്തില്‍’ മകളെ സ്വന്തം കാലില്‍ വളര്‍ത്തണമെന്ന അമ്മയുടെ വാശിയാണ് മുപ്പത്തിയേഴ് വര്‍ഷം ആണായി ജീവിക്കാന്‍ പേച്ചിയമ്മാളിനെ പ്രേരിപ്പിച്ചത്.
കടുനായ്ക്കന്‍പട്ടി ഗ്രാമത്തില്‍ ജീവിച്ചിരുന്ന ഇരുപതുകാരിക്ക് ചെറുപ്രായത്തില്‍ ഭര്‍ത്താവിനെ നഷ്ടമായപ്പോള്‍ മുന്‍പിലുണ്ടായിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. പേച്ചിയമ്മയുടെ സമുദായത്തില്‍ പുരുഷാധിപത്യം ശക്തമായിരുന്നു. അതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് പുറത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുവാന്‍ അനുവാദമുണ്ടായിരുന്നില്ല. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ പേച്ചിയമ്മാള്‍ ജോലിക്ക് പോയത് സമുദായത്തിലുള്ളവര്‍ക്ക് രസിച്ചില്ല. ചെയ്ത തെറ്റിന് അവര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതോടെ തന്റെ സ്ത്രീത്വത്തിന്റെ അടയാളമായ വസ്ത്രവും, മുടിയുമെല്ലാം ഉപേക്ഷിച്ച് പുരുഷനാവാന്‍ പേച്ചിയമ്മാള്‍ തീരുമാനിക്കുകയായിരുന്നു. മുരുക ക്ഷേത്രത്തില്‍ പോയി മുടിമുറിച്ച് മുത്തു എന്ന പേര് സ്വീകരിച്ച അവളെ മിക്ക പണിയിടങ്ങളിലും ‘അണ്ണാച്ചി’ എന്ന പേരിലാണ് പുരുഷനെന്ന് ധരിച്ച് ആളുകള്‍ വിളിച്ചിരുന്നത്. കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍, ഹോട്ടലുകള്‍, ചായക്കടകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത പേച്ചയമ്മ ജീവിതത്തില്‍ തണലായ മകള്‍ക്ക് വേണ്ടതെല്ലാം വാങ്ങി നല്‍കി. പെയിന്റര്‍, ടീ മാസ്റ്റര്‍, പറോട്ടാ മേക്കര്‍ എന്നിങ്ങനെയുള്ള ജോലികളായിരുന്നു മുത്തു ഇക്കാലയളവില്‍ ആത്മാര്‍ത്ഥമായി ചെയ്തത്.
മകള്‍ക്ക് സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കാന്‍ ഓരോ പൈസയും സമ്പാദിച്ചു വച്ച പേച്ചിയമ്മളുടെ മകള്‍ ഷണ്‍മുഖസുന്ദരി ഇപ്പോള്‍ വിവാഹിതയാണ്. എന്നാല്‍ മകളെ സുരക്ഷിതയാക്കിയിട്ടും ജീവിതത്തില്‍ മുത്തുവിന്റെ വേഷത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പേച്ചിയമ്മാള്‍ മടിക്കുന്നു. കാരണം ആധാര്‍, വോട്ടര്‍ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവയുള്‍പ്പെടെ എല്ലാ രേഖകളിലും ഇവര്‍ ഇപ്പോള്‍ മുത്തുവാണ്. മരണം വരെ ‘മുത്തു’ ആയി തുടരാന്‍ പേച്ചിയമ്മാള്‍ ആഗ്രഹിക്കുന്നതിന് ഒരു കാരണം കൂടിയുണ്ട്. തന്റെ എല്ലാമെല്ലാമായ മകളെ സുരക്ഷിതമായ ഇടത്ത് എത്തിക്കുവാന്‍ സഹായിച്ചത് മുത്തു എന്ന വേഷമാണ്, അത് വിട്ടൊഴിയാന്‍ ഇവര്‍ തയ്യാറല്ല.
ഈ സമൂഹം അവളുടെ സമുദായം അവള്‍ക്ക് കല്‍പ്പിച്ച വിലക്കാണ് മുത്തുവെന്ന വേഷം കെട്ടാന്‍ പേച്ചിയമ്മാളിനെ പ്രേരിപ്പിച്ചത്. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഒരു പെണ്ണ് വിചാരിച്ച് പോയാല്‍ അതിനെ കുറച്ചിലായി കണ്ടൊരു സമൂഹത്തോട് എതിര്‍ത്ത് നിന്ന് പോരാടി തന്റെ ഇരുപതാം വയസ്സില്‍ ആ സ്ത്രീ. അന്നവരുടെ കൈയ്യില്‍ ഒന്നുമില്ല,കൈ പിടിച്ച മകള്‍ മാത്രമാണ് സമ്പാദ്യമായി ഉണ്ടായിരുന്നത്. ആ കരങ്ങള്‍ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ മറ്റെല്ലാം മറന്ന് അവര്‍ ജോലിക്കിറങ്ങി. ഇതുപോലെ ഒരുപാടി പേച്ചിയമ്മാള്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്. വീടുകളില്‍ അടച്ച് പൂട്ടപ്പെട്ട് പോകുന്നവര്‍. ചിലര്‍ എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് പുറത്ത് വരുന്നു. ചിലര്‍ക്ക് അതിന് കഴിയുന്നില്ല. മുത്തുവെന്ന പേച്ചിയമ്മാള്‍ എല്ലാവര്‍ക്കും മാതൃകയാണ്.