ആദ്യ സിനിമയില്‍ പ്രതിഫലം ലഭിച്ചില്ല, ചെമ്പന്‍ വിനോദ് ജോസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ചെമ്പന്‍ വിനോദ് ജോസ്. നിരവധി ചിത്രങ്ങളില്‍ അദ്ദേഹം തിളങ്ങി. നായകനായു സഹനടനായും വില്ലനായുമൊക്കെ പല കഥാപാത്രങ്ങള്‍ ചെമ്പന്‍ വിനോദ് അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. പിഎസ് റഫീഖ് എഴുതി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ചെമ്പന്‍ പറയുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് തനിക്ക് ശമ്പളം ഒന്നും കിട്ടിയിരുന്നില്ലെന്ന് നടന്‍ പറയുന്നു.

ചെമ്പന്‍ വിനോദ് ജോസിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ലിജോ നല്‍കിയ ധൈര്യമാണ് ‘നായകന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കാരണമായത്. ലിജോ എന്റെ സുഹൃത്തായത് കൊണ്ട് മാത്രം സിനിമയിലെത്തിയ ആളാണ് ഞാന്‍. അവന്‍ ‘നായകന്‍’ എന്ന സിനിമ ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവന്‍ എഴുതി വച്ചിരുന്ന സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചു നോക്കി.

അതിലെ പോലീസ് ഉദ്യോഗസ്ഥന്റെ റോള്‍ കുറച്ചൂടി പുതുമയോടെ ഇത് വരെ കാണാത്ത ഒരു തരത്തില്‍ എഴുതാന്‍ ഞാന്‍ ലിജോയോട് പറഞ്ഞു. ‘നീ ആ വേഷം ചെയ്യുന്നോ?’ എന്നായി ലിജോയുടെ ചോദ്യം. അഭിനയിക്കാന്‍ അവസരം ലഭിച്ച സ്ഥിതിക്ക് ആദ്യമായി ചോദിച്ച ചോദ്യം എന്റെ നായിക ആരാണെന്നാണ്. അങ്ങനെ ലിജോ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. ശമ്പളം ഒന്നും കിട്ടിയില്ല. ലിജോയ്ക്ക് പോലും പ്രതിഫലം കിട്ടിയില്ല.