പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വിറ്റു, ഹോട്ടലില്‍ പാത്രം കഴുകി, ആള്‍ദൈവമാകുംമുമ്പുള്ള ജീവിതം പറഞ്ഞ് ചിത്രാനന്ദമയി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ട്രോളുകള്‍ക്ക് ഇരയാകുന്നത് വട്ടിയൂര്‍ക്കാവിലെ പുതിയ ആള്‍ ദൈവമാണ്. വട്ടിയൂര്‍ കാവിലെ വീടിന് മുന്നില്‍ രണ്ട് മാസം മുമ്പ് ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷന്റെ ബോര്‍ഡ് ഉയര്‍ന്നിരുന്നു, എന്നാല്‍ രണ്ടാഴ്ച മുമ്പാണ് ഇവര്‍ വട്ടിയൂര്‍ക്കാവില്‍ എത്തുന്നത്. അതിന് മുമ്പ് കരമന, പാപ്പനംകോട് എന്നിവിടങ്ങളിലായിരുന്നു ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. വട്ടിയൂര്‍ക്കാവിലെ ഫ്‌ലക്‌സ്‌ബോര്‍ഡിന്റെ ചിത്രം ആരോ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് പിന്നാലെ ചിത്രാനന്ദമയിയുടെ ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയതോടെ ആരാധകര്‍ ഏറ്റെടുത്തു.

ഇപ്പോള്‍ തന്റെ ഭൂതകാലത്തെ പറ്റിയുള്ള ഇവരുടെ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്ന ഭൂതകാലമായിരുന്നു തന്റേത്. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനായി ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. ആദ്യം പതിമൂന്ന് വര്‍ഷം ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വില്‍ക്കാനും പോയിട്ടുണ്ട്. ഒടുവില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഹോട്ടലില്‍ പാത്രം കഴുകാന്‍ വരെ പോയിട്ടുണ്ട്.

ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകള്‍ കളിയാക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോളുകള്‍ നേരിടുകയും ചെയ്‌തെങ്കിലും തന്റെ കഴിവില്‍ പൂര്‍ണമായ ആത്മവിശ്വാസവും അഭിമാനവും തനിക്കുണ്ട്. മുമ്പ് പല ജോലികള്‍ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യം ആകാറുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് സാധാരണ വീട്ടമ്മയായിരുന്ന താന്‍ ചിത്രാനന്ദമയി അമ്മയായത്. തന്റെ സിദ്ധികള്‍ കൊണ്ട് മറ്റ് മനുഷ്യര്‍ക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കില്‍ താനിപ്പോഴും വാടകവീട്ടില്‍ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തും പരിസരത്തുമുള്ളവര്‍ക്ക് തന്നെ അറിയാം, താന്‍ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെങ്കില്‍ തന്നെ അറിയുന്നവര്‍ അത് പരസ്യമായി ചോദിക്കുമല്ലോ.

ആള്‍ദൈവമായത് ബന്ധുക്കള്‍ക്കാര്‍ക്കും ഇഷ്ടമായിട്ടില്ല. അതുകൊണ്ടുതന്ന അവരുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ല. അവിടേക്ക് ധാരാളം ആളുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. അവര്‍ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാന്‍ നോക്കാറില്ല. അവര്‍ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബന്ധുക്കള്‍ക്കോ കുടുംബത്തിനോ പോകുമെന്ന ഭയം വേണ്ട.ചട്ടപ്രകാരമുള്ള സന്യാസദീക്ഷയൊന്നും സ്വീകരിച്ചിട്ടില്ല. ലഭിച്ച സിദ്ധി മറ്റുള്ളവരുടെ ഗുണത്തിനായി വിനിയോഗിക്കണമെന്ന ചിന്ത മാത്രം. ശ്രീരാമകൃഷ്ണ പരമഹംസനടക്കമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധിപേരെ മാനസഗുരുക്കളായി വരിച്ചിട്ടുണ്ട്. പാപ്പനംകോട് വീട്ടില്‍ ഇരുന്നപ്പോള്‍ വധഭീഷണി വരെ ഉണ്ടായി. വട്ടിയൂര്‍ക്കാവില്‍ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണ്.