കുഞ്ഞുവയും അമ്മയും ആശുപത്രിയില്‍ നിന്ന് വരുന്നതും കാത്ത് എമിയും എസയും, മക്കളോട് എന്ത് പറയണമെന്നറിയാതെ റിച്ചാർഡ്

രണ്ട് മക്കളെയും ഭർത്താവിനെയും തനിച്ചാക്കിയാണ് ക്രിസും പിഞ്ചോമനയും യാത്രയായത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാനിരിക്കെയാണ് ക്രിസ് കോവിഡു ബാധിച്ചുള്ള മരണത്തിന് കീഴടങ്ങുന്നത്. സിസേറിയനിലൂടെ പുറത്തെടുത്ത ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതറിയാതെയാണ് ക്രിസ് മരണപ്പെടുന്നത്. നേരത്തെ കൊവിഡ് ബാധിച്ച് ക്രിസിന്റെ പിതാവ് ബെഞ്ചമിനും മരിച്ചിരുന്നു.

അമ്മ കുഞ്ഞാവയെയുമായി ആശുപത്രിയിൽ നിന്ന് എത്തുന്നതും കാത്തിരിക്കുകയാണ് എമിയും എസയും.മക്കളോട് എന്ത് പറയണമെന്നറിയാതെ ആകെ തളർന്നിരിക്കുകയാണ് ഭർത്താവ് റിച്ചാർഡ്. നാല് മക്കള്‍ വേണമെന്നായിരുന്നു ക്രിസിന്റെ മോഹം.

ക്രിസിന്റെ വിയോഗം റിച്ചാര്‍ഡ്‌സ് അമ്മയോടുപോലും വിവരം വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്. മരണവിവരമറിഞ്ഞ് നെഞ്ച് തകര്‍ന്നിരിക്കുകയാണ് ആ അമ്മ. പൂർ‌ണ്ണ ഗർഭിണിയായിരുന്ന ക്രിസിനെ ഒരാഴ്ച മുമ്പാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ പുറത്തെടുത്ത് ഇന്‍കുബേറ്ററിലാക്കിയെങ്കിലും അടുത്ത ദിവസം കുഞ്ഞും മരിച്ചു. ഇതൊന്നും അറിയാതെ വെന്റിലേറ്ററില്‍ ബുധനാഴ്ച രാത്രിയോടെ ക്രിസും യാത്രയായി.

ശ്വാസംമുട്ടലിന്റെ പ്രയാസം ഉണ്ടായിരുന്നതാണ് ക്രിസിന് കോവിഡ് ഗുരുതരമാകാന്‍ കാരണമായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൊവിഡ് നെഗറ്റീവായപ്പോള്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പാര്‍ക്കിങ്ങില്‍ ഒതുക്കിയിട്ട കാറില്‍ ക്രിസ് രോഗംമാറി തിരിച്ചു വരുന്നതും കാത്തിരിക്കുകയായിരുന്നു റിച്ചാര്‍ഡ്. പ്രിയതമ ഇനി തിരിച്ചു വരവില്ലെന്നറിഞ്ഞതിന്റെ തീരാകണ്ണീരിലാണ് റിച്ചാർ‍ഡ്. അതോടൊപ്പം മക്കളോട് അമ്മയും വാവയും ഇനി വരില്ലെന്ന സത്യം എങ്ങനെ പറയുമെന്നതിന്റെ ആധിയും.