ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 311 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ 80 പേര്‍ എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തി. ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കു ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഒവൈസി, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സുധാകരന്‍, ഹൈബി ഈഡന്‍, എ.എം. ആരിഫ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികള്‍ ലോക്സഭ ശബ്ദവോട്ടോടെ തള്ളി. ബില്ല് പാസാകുന്ന സമയത്ത് സഭയിലില്ലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരത്വ നിയമ ഭേദഗതി ബില്‍ പാസായതില്‍ സന്തുഷ്ടനെന്ന് ട്വിറ്ററില്‍ പ്രതികരിച്ചു.
‘ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളുമായി യോജിക്കുന്ന ബില്‍’ .എന്നായിരുന്നു അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി കുറിച്ചത്. ബില്ല് രാജ്യ താത്പര്യം ഉറപ്പാക്കുന്നതെന്ന് ശിവസേന പ്രതികരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗും സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കി.രാജ്യസഭയില്‍ ബുധനാഴ്ച ബില്ലില്‍ ചര്‍ച്ച നടക്കും പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള വിവാദ പൗരത്വ ഭേദഗതി ബില്ലാണിത്. പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകള്‍ക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബില്ലിനെ അനുകൂലിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു. തങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഞ്ചു വര്‍ഷവും തങ്ങളെ കേട്ടിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിയമനിര്‍മാണമാണിതെന്നും മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബില്ല് തുല്യത ഉറപ്പാക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കിയെന്ന് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോള്‍ ,ബില്ലില്‍ മുസ്‌ലീങ്ങളെന്ന പരാമര്‍ശം പോലുമില്ലെന്ന് അമിത് ഷാ മറുപടി നല്‍കി. ശ്രീലങ്കന്‍ തമിഴ് വംശജരെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച ഡി.എം.കെ അംഗങ്ങള്‍ തുടക്കത്തില്‍ തന്നെ സഭയില്‍ നിന്നിറങ്ങിപ്പോയി.
രാവിലെ ബില്ലിനെതിരെ മുസ്‌ലിം ലീഗ് എം.പിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൊടിക്കുന്നില്‍ സുരേഷ്, എ.എം ആരിഫ്, എന്‍.കെ പ്രമേചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ബില്ലില്‍ ഭേദഗതി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. നോട്ടീസില്‍ എതിര്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കാത്തതിനാല്‍ ആരിഫിന് സംസാരിക്കാന്‍ അനുമതി ലഭിച്ചില്ല.