പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി; വാര്‍ മോണിറ്ററില്‍ അരിശം തീര്‍ത്ത് കവാനി

ദോഹ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ വാര്‍ മോണിറ്റർ ഇടിച്ചിട്ട് യുറഗ്വായ് താരം എഡിന്‍സണ്‍ കവാനി. ലോകകപ്പില്‍ ഘാനയ്ക്ക് എതിരായ മത്സരശേഷം താരങ്ങള്‍ ഡ്രസ്സിങ് റൂമിലേയ്ക്ക് മടങ്ങവേയാണ് സ്റ്റേഡിയത്തിലെ വാര്‍ മോണിറ്ററില്‍ കവാനി ആഞ്ഞിടിച്ചത്. മോണിറ്റര്‍ സ്റ്റാന്‍ഡ് ഉള്‍പ്പെടെ മറിഞ്ഞുവീണു.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതോടെ യുറഗ്വായ് താരങ്ങള്‍ റഫറിക്ക് എതിരേ തിരിഞ്ഞിരുന്നു. അവസാന മിനിറ്റുകളില്‍ രണ്ട് പെനാല്‍റ്റികള്‍ക്കായി യുറഗ്വായ് വാദിച്ചെങ്കിലും റഫറി അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മത്സരം അവസാനിച്ചതോടെ യുറഗ്വായ് താരങ്ങള്‍ റഫറിയുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിക്കുകയും അദ്ദേഹത്തോട് തര്‍ക്കിക്കുകയുമായിരുന്നു.

ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ റഫറിയെ താരങ്ങള്‍ പിന്തുടരുകയും അദ്ദേഹത്തോട് കയര്‍ക്കുകയുമായിരുന്നു. സൈഡ് ബഞ്ചില്‍ നിന്നടക്കം താരങ്ങളെത്തിയാണ് റഫറിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ കവാനി മോണിറ്റര്‍ ഇടിച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.