ഡയറിയിൽ പരാമർശിക്കുന്ന പിവി താനല്ല, മാസപ്പടി വിവാദത്തിൽ വ്യതമായ മറുപടി പറയാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : മാസപ്പിടി വിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറിയിൽ പരാമർശിക്കുന്ന പിവി താനല്ല. അത് താനാണെന്ന് കേന്ദ്ര ഏജൻസികൾ വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. തനിക്കും മകൾക്കും എതിരായ ആരോപണങ്ങൾ മുഖ്യൻ നിഷേധിച്ചു.

ഏജൻസികൾ തന്റെ പേര് ഉപയോഗിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഐടി കമ്പനി ആകുമ്പോൾ സേവനങ്ങളൊക്കെ നൽകിയെന്ന് വരാം. അതിനെ വലിയ കാര്യമാക്കേണ്ട കാര്യമില്ല. തന്റെ സാമ്പത്തിക കാര്യങ്ങളിൽ ഒരു സുതാര്യ കുറവുമില്ല. ഒരിടത്തും കണക്ക് മറച്ചുവെച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ ഇടിച്ചുതാഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നത്. മാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമുണ്ട്. പിന്നിൽ രാഷ്‌ട്രീയ താത്പര്യങ്ങൾവെച്ചാണ് പലരും പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും കാലം മാദ്ധ്യമങ്ങളെ കാണാതിരുന്നത്. ആവശ്യമുള്ളപ്പോൾ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസപ്പടി വിവാദങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചത്.