ബൈജുവിന്റെ മരണ വാര്‍ത്ത വരുമ്പോള്‍ ഏക മകള്‍ പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു. അപകടത്തില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരന് വി.ആര്. ബൈജു മരിച്ച വാര്‍ത്ത വരുമ്പോള്‍ പത്താം ക്ലാസിലെ മോഡല്‍ പരീക്ഷ എഴുതുകയായിരുന്നു ഏക മകള്‍ ഭവിത. എന്നാല്‍ മരണവിവരം ബന്ധുക്കളും അധ്യാപകരും ഭവിതയെ അറിയിച്ചില്ല.
ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനിറങ്ങിയ ഭവിതയെ അധ്യാപകര്‍ കൂട്ടുകാരിയുടെ വീട്ടിലേക്കാണ് അയച്ചത്. അവിടെ നിന്നു വൈകിട്ട് ബൈജുവിന്റെ സഹോദരന് ബിജുവാണ് ഭവിതയെ വീട്ടിലെത്തിച്ചത്. അപ്പോള്‍ മാത്രമാണ് അച്ഛന്റെ മരണ വാര്‍ത്ത ഭവിത അറിയുന്നത്.അതേസമയം ബൈജുവിന്റെ അച്ഛന് രാജനെയും അമ്മ സുമതിയെയും രാത്രി വരെ വിവരം അറിയിച്ചിരുന്നില്ല.
ആ വീടിനു മരണ വീടിനേക്കാൾ ശോകം
19 പേരുടെ മരണം വരുത്തിവയ്ച്ച് കണ്ടൈനർ ലോറി എന്ന കാലൻ വണ്ടിയുടെ വളയം പിടിച്ചത് തന്റെ മകനായി പോയല്ലോ ദൈവമേ എന്ന് അപകടത്തിന് കാരണമായ ലോറി ഓടിച്ചിരുന്ന ഹേമരാജിന്റെ അമ്മ.ഹേമരാജിന്റെ വീട്ടിലും കണ്ണീരാണ്.ഹേമരാജിന്റെ അമ്മ ഇന്ദിര പറയുന്നു..എന്നാലും അവന്റെ കരങ്ങളിലൂടെ തന്നെ ഇത് വന്നല്ലോ. ദൈവം ക്ഷമിക്കുമോ .ഓരോ വാർത്തയും വരുമ്പോൾ സഹിക്കാൻ ആകുന്നില്ല എന്നും അമ്മ പറയുന്നു. എന്നാൽ ഹേമരാജിനെ ന്യായീകരിക്കുകയാണ് സഹോദരൻ. ഒഴിവാക്കാൻ ആകാത്ത ദുരന്തം ആണ് ഉണ്ടായത് എന്നും ലോറിയുടെ ടയർ പൊട്ടിതെറിക്കുകയായിരുന്നു എന്നും ജ്യോഷ്ഠൻ വിചാരിച്ചാലും ഈ അപകടം ഒഴിവാക്കാൻ ആകില്ലായിരുന്നു എന്നും ഇയാൾ പറയുന്നു. മദ്യപാന ആരോപണവും, ഉറങ്ങി പോയി എന്ന പോലീസിന്റെ വിശദീകരണവും സഹോദരൻ തള്ളുകയാണ്. എന്നാൽ പോലീസിൽ കൊടുത്ത മൊഴിയിൽ ഹേമരാജ് തന്നെ ഉറങ്ങി പോയ വിവരം സമ്മതിക്കുന്നു എന്നത് വേറെ കാര്യം.
ഡ്രൈവർ ഹേമരാജിന്റെ ഭാര്യയും ഭർത്താവിനെ ബ്യായീകരിക്കുന്നു. ഒഴിവാക്കാൻ പറ്റില്ലായിരുന്ന അപകടം ആണിത് എന്ന് ഭാര്യ ശ്രീജ പറയുന്നു. ഞങ്ങൾക്ക് 4 മാസവും 6 വയസും ഉള്ള 2 കുട്ടികൾ ഉണ്ട്. ഒഴിവാക്കാൻ പറ്റാതിരുന്ന ഈ അപകറ്റത്തിൽ ചേട്ടനെ ആരും ശപിക്കരുതേ എന്നും ഭാര്യ കരഞ്ഞുകൊണ്ട് പറയുന്നു.
ഇടിയുടെ ആഘാതം 10 നിലകെട്ടിടത്തിൽ നിന്നും വീഴുന്നതിനു തുല്യം.
തിര്ദിശയില് സഞ്ചരിക്കുന്ന രണ്ടുവാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ യാത്രക്കാര്‍ക്ക് ഏല്ക്കുന്ന ആഘാതം വാഹനങ്ങളുടെ വേഗത്തിന്റെ ആകെത്തുകയ്ക്ക് തുല്യമായിരിക്കും. ബസും ട്രക്കും ഓടിയിരുന്നത് 80 കിലോമീറ്റര്‍ വേഗത്തിലാണെങ്കില്‍ യാത്രക്കാരന്റെ മേല്‍ അനുഭവപ്പെടുക 160 കിലോമീറ്റര്‍ വേഗത്തിന്റെ ആഘാതമായിരിക്കും. ഇതു കൂടാതെ വാഹനത്തിന്റെ ഭാരവും അനുസരിച്ച് ഇടിയുടെ കാഠിനത കൂടും.അവിനാശിയിൽ നടന്ന അപകടത്തിൽ കണ്ടൈനർ ലോറിയിൽ നിറയെ ടൈൽ ആയിരുന്നു. ഭാരമേറിയ ലോഡായിരുന്നിത്. ചുരുങ്ങിയത് 40നും 45നും ടണ്ണിനടുത്ത് ഇത് വന്നാൽ ഇത്രയും ഭാരമേറിയ ഒരു വസ്തു 80-90 കിലോമീറ്റർ വേഗതയിൽ വന്ന് ഇടിച്ചാൽ അത് 10 നില കെട്ടിടത്തിൽ നിന്നും വീഴുന്ന അവസ്ഥ യാത്രക്കാർക്ക് ഉണ്ടാകും. അതിനാൽ തന്നെ അപകടത്തിൽ നിന്നും രക്ഷപെട്ടവരുടെ ശേഷ കാല ജീവിതം തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും.
അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടവർ അനുഭവം പങ്കുവയ്ക്കുന്നു.
സീറ്റിൽനിന്നു തെറിച്ചുപോയി (രാമചന്ദ്രൻ, ഇരിങ്ങാലക്കുട സ്വദേശി) ഇടിയുടെ ആഘാതത്തിൽ സീറ്റിൽനിന്നു തെറിച്ചുപോയിരുന്നു. കണ്ണു തുറന്നുനോക്കുമ്പോൾ ഒന്നും തെളിഞ്ഞുകാണാത്ത സ്ഥിതി. ആകെയൊരു മഞ്ഞളിപ്പ്. പിന്നെ പതിയെ കാഴ്ചകൾ തെളിഞ്ഞു. മുന്നിൽ ആളുകൾ മേലേക്കുമേലെ വീണു കിടക്കുന്നു. ചിലരുടെ മുകളിൽ സീറ്റുകൾ മറിഞ്ഞുകിടക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ പുറത്ത് ഒരു ട്രക്കിൽ വന്നവർ വലിയ ഇരുമ്പുപൈപ്പുകൊണ്ട് ബസിന്റെ വിൻഡോഗ്ലാസ് അടിച്ചുതകർത്താണ് ഞങ്ങൾക്കു പുറത്തിറങ്ങാൻ വഴിയൊരുക്കിയത്.
ഞങ്ങൾക്കൊപ്പം ബസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഇടിയുടെ ആഘാതത്തിൽ ബസിൽനിന്നു പുറത്തേക്കു തെറിച്ച് റോഡിൽ തലയടിച്ചുവീണ് രക്തം വാർന്നു നിലവിളിക്കുന്ന കാഴ്ച കണ്ടു. എന്റെ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്നയാളുടെ കാലിൽനിന്നു മാംസം അടർന്നുപോയിരുന്നു.ചില്ലു തകർത്ത വിൻഡോയിലൂടെ പുറത്തു കടന്നപ്പോൾ റോഡിലാകെ രക്തം തളംകെട്ടിക്കിടക്കുകയാണ്. പരിക്കേറ്റവർ വാവിട്ടുകരയുന്നു. അപ്പോഴേക്കും വന്ന ആംബുലൻസിൽ റോഡിൽ തലയടിച്ചു വീണ ആ പെണ്‍കുട്ടിയെയും മറ്റുള്ളവരെയും കയറ്റി ഞങ്ങൾ തിരിപ്പൂരിലെ സ്വകാര്യ ആശുപത്രിയായ രേവതിയിലേക്കു പോയി.
അവിടെയെത്തിയപ്പോഴേക്കും ആ പെണ്‍കുട്ടിയുടെ ഓർമ നഷ്ടപ്പെട്ടിരുന്നു. എവിടെനിന്നാണ് വരുന്നതെന്നുപോലും പറയാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആ പെണ്‍കുട്ടി മാറി. അവൾ ജീവിച്ചിരിക്കാൻ സാധ്യതയില്ല എന്നാണ് തോന്നുന്നത്. അത്ര ചിതറിയ ശരീരമായിരുന്നു.
ആകെ മരവിപ്പായിരുന്നു (ശ്രീലക്ഷ്മി മേനോൻ, തൃശൂർ അമലനഗർ സ്വദേശിനി) വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. ആകെ മരവിപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്നു പെട്ടെന്നു മനസിലായില്ല. തൊട്ടടുത്തുണ്ടായിരുന്ന ആളെ കാണാനുണ്ടായിരുന്നില്ല. ഞാൻ ബസിന്റെ ആദ്യത്തെ സീറ്റിലായിരുന്നു. ഡ്രൈവറുടെ സീറ്റും അതിനു പിൻഭാഗവും പൂർണമായും തകർന്നിരിക്കുന്നതു കണ്ടു. ബസ് അപകടത്തിൽപെട്ടുവെന്നു മനസിലായി.
ഞാനിരുന്നതിന്റെ മറുവശത്താണ് ലോറി വന്നിടിച്ചത്. അല്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ബസിൽനിന്ന് ചിലരെല്ലാം പുറത്തിറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും പതിയെ പുറത്തിറങ്ങി. അപ്പോൾ സമയം വെളുപ്പിന് മൂന്നേമുക്കാലായിരുന്നു. നല്ല വേദനയുണ്ടായിരുന്നുവെങ്കിലും പുറത്തിറങ്ങി.ബസിനു വെളിയിൽ റോഡിൽ പലരും പരിക്കേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. രക്തം ഒഴുകുന്ന നിലയിലും അല്ലാതെയും. ഏറെ വൈകാതെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.എന്തു ചെയ്യണമെന്നറിയാതെയിരിക്കുമ്പോൾ ഒരു ആംബുലൻസ് വന്നു. ചെറിയ ആ ആംബുലൻസിൽ ഞാനുൾപ്പെടെ നാലുപേരെ കയറ്റി. അതിൽ ഒരു സ്ത്രീക്കു ബോധമുണ്ടായിരുന്നില്ല. അവരുടെ ശരീരത്തിൽനിന്നു രക്തം വാർന്നുപൊയ്ക്കൊണ്ടിരുന്നു.
ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാശം കിട്ടുന്നതിനു മുൻപു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തിൽപെട്ട ബസിൽ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോൻ. അവിനാശിയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിൽ പിന്നിൽനിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോൻ ഇരുന്നിരുന്നത്
ജീവന് തിരിച്ചു നല്കിയ ആ സീറ്റ് (റസീം സേഠ്, ഇടക്കൊച്ചി)പൂണ്ടിയിലെ ആശുപത്രിക്കിടക്കയില്‍ കിടന്നു ദൈവത്തോടു നന്ദി പറയുകയാണ് എറണാകുളം ഇടക്കൊച്ചി നസീമ മന്‍സിലില്‍ റസീം സേഠ് എന്ന നാല്പതുകാരന്.ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു മടങ്ങാനായി ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയപ്പോള്‍ ഒരു സീറ്റ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 40-ാം സീറ്റ്. ആ സീറ്റ് തനിക്ക് ജീവന് തിരികെ നല്‍കിയതിന്റെ ആശ്വാസത്തിലാണ് റസീം ഇപ്പോള്‍. എറണാകുളം കലൂരിലെ ആര്‍ട്ട് ഇന്റീരിയര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണു റസീം. കമ്പനി ആവശ്യവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ബംഗളൂരുവിലേക്കു പോയത്.
“കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ സീറ്റ് നമ്പര്‍ 40 ആയിരുന്നു എന്റേത്. ഏറ്റവും പുറകിലെ സീറ്റിന്റെ തൊട്ടു മുന്നിലേതായിരുന്നു എന്റെ ഇരിപ്പിടം.ബസിലെ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്നൊന്നും മനസിലായില്ല. കാലില്‍ നല്ല വേദന ഉണ്ടായി. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തിറക്കിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിന്ന്…”-എന്റെ വലതുകാൽ ഒടിഞ്ഞു പോയി. അത് സാരമില്ല. ജീവൻ കിട്ടിയല്ലോ.റസീമിന്റെ വാക്കുകള്‍ മുറിഞ്ഞു.
നടുക്കം വിട്ടുമാറാതെ… ( അജയ് സന്തോഷ്, അങ്കമാലി)അവിനാശി അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അങ്കമാലി സ്വദേശി അജയ് സന്തോഷിന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്പോൾ നെഞ്ചിനുള്ളിൽ ഇപ്പോഴും ഒരു നടുക്കമാണ്.ഇടതുഭാഗത്തെ പിൻസീറ്റിലായിരുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. അല്ലായിരുന്നുവെങ്കിൽ ………ഭയം നിഴലിച്ച നിറകണ്ണുകളുമായി അജയ് പറഞ്ഞു.അപ്രതീക്ഷിതമായുണ്ടായ ഇടിയുടെ ശബ്ദവും ആഘാതവും മൂലം ഞെട്ടിയുണർന്നപ്പോൾ കാൽ എടുക്കാനാവാതെ കന്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മടിയിലും ചുമലിലുമായി ആളുകൾ കിടക്കുന്നു. ഒട്ടേറെ പേർ നിലത്തുവീണു കിടക്കുന്നു.മാംസം ചിതറി കിടക്കുന്നു, രക്തവും മറ്റും കെട്ടികിടക്കുന്ന ഭയാനകമായ മണം. ചലനമറ്റു കിടക്കുന്നവർ നിരവധി. ഒന്നും വ്യക്തമായി മനസിലാകാത്ത അവസ്ഥയായിരുന്നു
.