വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മാതൃഭൂമിയും അവതാരകന്‍ ഹഷ്മി താജ് ഇബ്രാഹിമും വിശദീകരണം നല്‍കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

രാജ്യത്തെ അപമാനിക്കാന്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ മാതൃഭൂമി ന്യൂസ് ചാനലിനോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം. വാര്‍ത്താ അവതാരകന്‍ ഹഷ്മി താജ് ഇബ്രാഹിമിനും, ചാനലിനുമെതിരെയാണ് പരാതി നല്‍കിയത്. ‘ഒറ്റ ദിവസം രാജ്യത്ത് അന്‍പത് പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു, ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 25 പേര്‍ പിടഞ്ഞു മരിച്ചു’ എന്ന വാര്‍ത്തയിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അവതാരകന്‍ ഹഷ്മി താജ് ഇബ്രാഹിമാണ് ന്യൂസ് അവതരിപ്പിച്ചത്. യുവമോര്‍ച്ചാ നേതാവ് പ്രശാന്ത് ശിവന്‍ ആണ് ഇതു സംബന്ധിച്ച് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയത്. രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം നടത്താനുള്ള ശ്രമമാണ് ഹഷ്മി താജ് ഇബ്രാഹിം നടത്തിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും പ്രശാന്ത് ശിവന്‍ പരാതി നല്‍കിയത്. ഏപ്രില്‍ 23 ന് മാതൃഭൂമിയുടെ പ്രൈം ടൈം ബുള്ളറ്റിനിലാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്.

ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 25 പേര്‍ പിടഞ്ഞു മരിച്ചു എന്ന വാര്‍ത്ത അവതരിപ്പിച്ച അതേ ദിവസം വൈകുന്നേരം തന്നെ ആശുപത്രി അധികൃതര്‍ വാര്‍ത്ത തെറ്റാണെന്ന് വിശദീകരിച്ച് വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. എന്നിട്ടും വാര്‍ത്ത പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ മാതൃഭൂമി ന്യൂസ് തയ്യാറായില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയും ഇക്കാരത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത തീയ്യതിയില്‍ ഡല്‍ഹിയില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്നാണ് ഡല്‍ഹി സര്‍ക്കാറും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.