ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു; മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തില്‍ കൂടുതല്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. മരണം ഒരു ലക്ഷത്തി മുപ്പത്തിനാലായിരം പിന്നിട്ടു. അമേരിക്കയില്‍ മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 1438 പേര്‍ മരിച്ചു. രാജ്യത്ത് ഒറ്റ ദിവസം റിപ്പോ‍ര്‍ട്ട് ചെയ്യുന്ന കൂടിയ മരണനിരക്കാണിത്. ഇറ്റലിയില്‍ മരണസംഖ്യ ഇരുപത്തിയൊന്നായിരം കടന്നു. കോവിഡ് രോഗവുമായി മല്ലിടുന്ന 77 ദരിദ്ര രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതി തള്ളാന്‍ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു.

അമേരിക്കയില്‍ കോവിഡ് മരണം മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. എന്നാല്‍ ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കും, ലോസ് ഏഞ്ചല്‍സും 2021 വരെ ആളുകള്‍ കൂടുതലായി എത്തുന്ന കായിക, വിനോദ പരിപാടികള്‍ റദ്ദ് ചെയ്തേക്കും. വിപണി തുറക്കാന്‍ പ്രസിഡന്റ് ട്രംപ് നിരവധി സിഇഒ മാരുമായി ചര്‍ച്ച നടത്തി. അതിനിടെ ചൈനയിലെ ോവിഡ് മരണനിരക്കില്‍ സംശയം പ്രകടിപ്പിച്ച്‌ പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. ജര്‍മ്മനിയില്‍ അടുത്താഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. അതിനിടെ ഫ്രഞ്ച് നാവിക സേനയുടെ ചാള്‍സ് ഡിഗോള്‍ കപ്പലിലെ 668 നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.