തുടര്‍ച്ചയായി ജോലി ചെയ്ത് മരണങ്ങള്‍ മുന്നില്‍ കാണുന്നു ; ദയവുചെയ്ത് ഗൗരവമായി കാണണം’ ; നഴ്സ്

കൊവിഡ് 19 മൂലമുള്ള മരണം ലോകത്ത് ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. വീടുകളിലും ആശുപത്രികളിലും നിരവധിപ്പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ വ്യാപനം തടയാനായി ഇന്ത്യ മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെ നിരവധി ആളുകള്‍ അനാവിശ്യമായി നിരത്തില്‍ ഇറങ്ങുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ഒരു സന്ദേശവുമായി എത്തിയ നഴ്സിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

മിഷിഗണില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന മെലിസ്സ സ്റ്റീനര്‍ എന്ന യുവതിയാണ് കൊറോണയുടെ ഭീകരത തിരിച്ചറിയണം എന്നു പറഞ്ഞ് വിതുമ്ബിയത്. പതിമൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് മരണങ്ങള്‍ മുന്നില്‍ കാണുന്നതിനാലാണ് ജനങ്ങള്‍ ഇനിയെങ്കിലും അവസ്ഥയെ ഗൗരവകരമായി കാണണമെന്ന് പറയുന്നതെന്നും വിങ്ങിപ്പൊട്ടി മെലിസ്സ പറഞ്ഞു.

‘കഴിഞ്ഞ പതിമൂന്ന് മണിക്കൂറില്‍ ഗുരുതരാവസ്ഥയിലുള്ള രണ്ട് കൊറോണ രോഗികളെ വെന്റിലേറ്ററില്‍ ചികിത്സിച്ചു വരികയാണ്. ഇപ്പോള്‍ തൊട്ട് വരുന്ന ഏതാനും മാസങ്ങളോളം ചിലപ്പോള്‍ ഇതൊരു സാധാരണ ജോലി പോലെ ആയേക്കാം.

എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പോലും അറിയുന്നില്ല. ഒരു യുദ്ധമുഖത്ത് എത്തിയ അവസ്ഥയാണ് ഇപ്പോള്‍. ശരിക്കും മനസ്സ് തകര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ ദയവുചെയ്ത് ഗൗരവമായി കാണണം’- മെലിസ്സ നിറകണ്ണുകളോടെ പറഞ്ഞു.