‘പൊലീസ് അതൊന്നു ഡെമോ ചെയ്തു കാണിക്കാമോ?’

കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ദമ്പതികള്‍ മരിച്ച് ഉണ്ടായ ദാരുണ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തരം അപകടത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിശദീകരിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയുണ്ടായി. എങ്ങനെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാം എന്നാണ് പോലീസ് കുറിപ്പിൽ പറയുന്നത്. എന്നാല്‍ ഇതില്‍ ചില അപ്രായോഗിക കാര്യങ്ങള്‍ കടന്നകൂടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ശ്യാംലാല്‍ ടി പുഷ്പന്‍ തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ.

കേരള പൊലീസ് കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ഇങ്ങനെ: എന്താണ് ചെയ്യേണ്ടത്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. വാഹനത്തിനു കൃത്യമായ മെയിന്റനന്‍സ് ഉറപ്പ് വരുത്തുക. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. വാഹനങ്ങളില്‍ ഇരുന്ന് പുകവലിക്കരുത്. വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വന്നാല്‍ അവഗണിക്കരുത്. എന്‍ജിന്‍ ഓഫാക്കി വാഹനത്തില്‍ നിന്നിറങ്ങി സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം. ഫ്യൂസ് കത്തിയെന്ന് മനസിലായാല്‍ അതുമാറ്റി വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്. ഇതിനായി മെക്കാനിക്കുകളെ തന്നെ ആശ്രയിക്കണം. സ്വയം ശ്രമിച്ചാല്‍ അത് ചിലപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.

വാഹനത്തിലെ ഇലക്ട്രിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വയംചെയ്യാതിരി ക്കുന്നതാണ് ഉചിതം. അനാവശ്യമോഡിഫിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. തീ പിടിക്കുന്നുവെന്ന് കണ്ടാല്‍ ആദ്യം വാഹനം ഓഫാക്കുക. വാഹനത്തിനു തീപിടിച്ചാല്‍ വാഹനത്തില്‍ നിന്നു സുരക്ഷിത അകലം പാലിക്കുക. സീറ്റുകളിലെ ഹെഡ് റെസ്റ്റ് ഉപയോഗിച്ച് കാറിന്റെ ജനാല തകര്‍ക്കുക. ഹെഡ് റെസ്റ്റ് ഈരിയെടുത്ത് അതിന്റെ കൂര്‍ത്ത അഗ്രങ്ങള്‍ കൊണ്ട് കണ്ണാടി പൊട്ടിച്ച് പുറത്തുകടക്കണം. ഒരിക്കലും സ്വയം തീ അണയ്ക്കാന്‍ ശ്രമിക്കരുത്. തീ പിടിത്തതിനിടെയുണ്ടാകുന്ന വിഷ വായു ജീവന്‍ അപകടത്തിലാക്കാം. ബോണറ്റിനകത്താണ് തീപിടിക്കുന്നതെങ്കില്‍ ഒരിക്കലും ബോണറ്റ് ഉയര്‍ത്താന്‍ ശ്രമിക്കരുത്. കാരണം കൂടുതല്‍ ഓക്‌സിജന്‍ അവിടേക്ക് ലഭിക്കുന്നതോടെ തീയുടെ കരുത്തും കൂടും.

പൊലീസിന്റെ കുറിപ്പിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി ശ്യാംലാല്‍ ഇട്ട വൈറലായ കുറിപ്പ് ഇങ്ങനെ:

വണ്ടിയില്‍ അകപ്പെട്ടാല്‍ സീറ്റ് ഇന്റെ ഹെഡ് റെസ്‌റ് ഊരി ഗ്ലാസ് പൊട്ടിക്കാന്‍ പറഞ്ഞു നിങ്ങള്‍ക്കു whatsapp വഴി കിട്ടുന്ന ഫോര്‍വേഡ് ഇന്ന് കേരള പോലീസ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. കാർ ഹെഡ് റെസ്റ്റിന്റെ അടിയിലെ കൂര്‍ത്ത ഭാഗം ഗ്ലാസ് പൊട്ടിക്കാന്‍ വേണ്ടി ആണ് അതിന്റെ നിര്‍മാതാക്കള്‍ ഉപ യോഗിക്കുന്നതു എങ്കില്‍ ഇത്ര വലിയ ഒരു കാര്യം അവര്‍ നമ്മളോട് പറയാത്തത് എന്ത് കൊണ്ട് എന്ന് ആലോചിച്ചിട്ടുണ്ടോ ? ഈ പറഞ്ഞ കേരള പോലീസ് ഒരു ഡെമോ കാണിക്കാമോ സീറ്റ് ഹെഡ് റസ്റ്റ് വെച്ച് ഗ്ലാസ് പൊട്ടിക്കല്‍ ? നിങ്ങള്‍ ഒരു വണ്ടിയില്‍ അകപ്പെട്ടു കിടക്കുമ്പോള്‍ അല്ല നേരെ സ്വസ്ഥം ആയി ഇരിക്കുമ്പോള്‍ പോലും മുന്നിലെ സീറ്റില്‍ ഇരുന്നു ഹെഡ് റസ്റ്റ് ഊരി എടുക്കല്‍ അത്ര എളുപ്പം അല്ല.

നിങ്ങളുടെ വണ്ടിയിലെ ഹെഡ് റെസ്റ്റിന്റെ അടിവശം കൂര്‍ത്ത് ആണ് ഇരിക്കുന്നത് , എത്ര വണ്ടിയുടെ ഹെഡ് റസ്റ്റ് കമ്പി കൂര്‍ത്ത് അല്ല ഇരിക്കുന്നത് എന്ന് നോക്കിയിട്ടുണ്ടോ ? ഹെഡ് റസ്റ്റ് ഊരി എടുക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള എത്ര വണ്ടികള്‍ ഉണ്ട് എന്ന് നോക്കിയിട്ടുണ്ടോ. ഫാമിലി whatsapp ഗ്രൂപ്പ് മെസ്സേജ് പോലെ അല്ല പോലീസ് ഇന്റ പേജ് . നിങ്ങള്‍ പറയുന്നത് ആളുകള്‍ വിശ്വസിക്കും. ഗ്ലാസ് ബ്രേക്ക് ചെയ്യാനും സീറ്റ് ബെല്‍റ്റ് മുറിയ്ക്കാനും ഉള്ള ഉപകരണം ആമസോണ്‍ ബേസിക്‌സ് സീരീസ് ഇല്‍ 400 രൂപയ്ക്കു കിട്ടുന്നുണ്ട് , അതിന്റെ ഒരു വിവരം കൊടുത്തു കൊണ്ട് കേരള പോലീസ് ഈ പോസ്റ്റ് എഡിറ്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു.

അടുത്ത കാര്യം .. ഒരിക്കലും തീ സ്വയം അണയ്ക്കാന്‍ ശ്രമിക്കരുത് എന്ന ഉപദേശം കൊണ്ട് എന്നതാണ് പറയാന്‍ ശ്രമിക്കുന്നത് ? കാറില്‍ ഒരു അഗ്‌നിശമന ഉപകരണം വെയ്ക്കുക എന്നതും തീ പിടിച്ചു തുടങ്ങുന്ന സമയത്തു അത് എങ്ങനെ ഫലപ്രദം ആയി ഉപയോഗിക്കണം എന്നും അല്ലെ പറയേണ്ടത് ? സ്വയം അണയ്ക്കാതെ പിന്നെ ആരു വരും എന്നാണ് പോലീസ് പറയുന്നത്.