തിരുവനന്തപുരം. രാജ്യത്തെ ആദ്യ മങ്കിപോക്‌സ് രോഗി രോഗമുക്തി നേടി. കൊല്ലം സ്വദേശിയായ രോഗിയാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ആദ്യമായി വാനരവസൂരി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആണ് അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ ആദ്യ കേസായതിനാല്‍ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ടു തവണ നെഗറ്റീവ് ആയി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്ന് വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.