കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങി, യുവതിയും യുവാവും ജയിലിലായി

കണ്ണൂര്‍: രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ മാതാവിനെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ ലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ാടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ഇന്‍സ്റ്റാ ഗ്രാം എന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിന് പിന്നില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റുമൈസ ഒരു യുവാവിനൊപ്പം പോയി എന്ന വിവരം പൊലീസിന് ലഭിച്ചു. റുമൈസയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി കോള്‍ ഡീറ്റെയില്‍സ് ശേഖരിച്ചു. അവസാനം വന്ന നമ്പരിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോള്‍ റാഷിദാണ് എന്ന് മനസ്സിലാകുകയായിരുന്നു. ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അതും ഓഫായിരുന്നു. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വച്ച് റാഷിദിന്റെ ഫോണ്‍ ഓണായപ്പോള്‍ സൈബര്‍ സെല്‍ ലൊക്കേഷന്‍ പരിയാരം പൊലീസിന് കൈമാറി. ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോള്‍ റാഷിദ് ഫോണ്‍ എടുത്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റാഷിദിന് ഒപ്പം ജീവിക്കാനാണ് താല്‍പര്യം എന്നാണ് റുമൈസ പൊലീസിനോട് പറഞ്ഞത്.

റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പൊലീസില്‍ കീഴടങ്ങിയത്. വിദേശത്തായിരുന്ന റുമൈസയുടെ ഭര്‍ത്താവ് കാണാതായ സംഭവം അറിഞ്ഞ് നാട്ടിലെത്തി. തന്റെ ഒപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ തനിക്കും വേണ്ട എന്നും ഡിവോഴ്‌സിന് തയ്യാറാണെന്നും പറഞ്ഞു.

പരിയാരം എസ്.എച്ച്.ഒ കെ.വി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇരുവരും വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്ബ് മജിസ്ട്രേറ്റ് കോടതിയാണ്പ്രതികളെ റിമാന്‍ഡ് ചെയ്തത്. ജുവനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്.