പത്തനംതിട്ടയ്ക്ക് പിന്നാലെ തിരുവനന്തപുരത്തു൦ കൊവിഡ് ക്ലസ്റ്റർ; ഫാർമസി കോളേജിൽ 40 വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് ഒമിക്രോൺ ഭീഷണി വർധിപ്പിച്ചുകൊണ്ടു പത്തനംതിട്ടയിൽ ആദ്യ ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെ തിരുവനന്തപുരത്തു൦ കൊവിഡ് ക്ലസ്റ്റർ. തിരുവനന്തപുരം ഫാർമസി കോളേജിലെ 40 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളേജിലാണ് ക്ലസ്റ്റർ. ഇന്ന് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നെത്തിയവരിൽ നിന്ന് സമൂഹത്തിലും ഒമിക്രോൺ വ്യാപനം ഉണ്ടായി എന്നതിന്റെ വ്യക്തമായ സൂചനയാണ് സ്വകാര്യ നഴ്സിങ് കോളേജിലെ ക്ലസ്റ്റർ. വിദേശത്ത് നിന്നുള്ള ആളുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിയിൽ നിന്നാണ് വ്യാപനം എന്നാണ് നിഗമനം. ഇതോടെ ഈ ക്ലസ്റ്റർ അടച്ച് ജനിതക പരിശോധന, ഐസൊലേഷൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവയിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ് പത്തനംതിട്ടയിൽ ഇന്ന് മാത്രം 13 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ ജില്ലയിൽ സമ്പർക്ക വ്യാപനം ഉയരാനാണ് സാധ്യത.

ഇന്നത്തെ ആകെ 76 കേസുകളിൽ 15 തൃശൂരിലും, ബാക്കി ഇടുക്കിയും പാലക്കാടും ഒഴികെ എല്ലാ ജില്ലകളിലുമാണ്. തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ വൻ കുതിപ്പ് ഉണ്ടാവുന്നതിന് പുറകിൽ ഒമൈക്രോൺ ആണെന്ന് വിദഗ്ധർ നേരത്തെ ചൂണ്ടിക്കായിരുന്നു. എന്നാൽ ഇപ്പോഴത്തെ കുതിപ്പ് ഡെൽറ്റ വകഭേദം വഴിയാണെന്നാണ് ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിലപാട്. കഴിഞ്ഞായഴ്ചയെ അപേക്ഷിച്ച് കൊവിഡ് വ്യാപനത്തിൽ നൂറ് ശതമാനത്തിന്‍റെ വർദ്ധനവാണ് ഈയാഴ്ച ഉണ്ടായത്.