യാതൊരു ശമനവുമില്ലാതെ കോവിഡ്, രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു

ന്യൂയോര്‍ക്ക്: കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ലോകത്ത് ആകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിന് ഇടെ ഒന്നര ലക്ഷത്തോളം പേര്‍ക്ക് പുതിയതായി രോഗം പിടിപെട്ടു. വൈറസ് വ്യാപനത്തിന് ഇതുവരെ ഒരു കുറവും വന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലായ് അവസാനത്തോടെ രോഗികളുടെ എണ്ണം കൂടിയ തോതിലെത്തുമെന്നാണ് വിദഗ്ദ്ധരും ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്.

ഏറ്റവും ഗുരുതര സ്ഥിതി തുടരുന്നത് അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ബ്രസീലില്‍ 13 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. റഷ്യയാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമത്. ആറ് ലക്ഷത്തിലധികം പേരാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയാണ് നാലാം സ്ഥാനത്തുള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5.25 ലക്ഷം പിന്നിട്ടു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയിലെ ഒരു ഇറച്ചി മാര്‍ക്കറ്റിലാണ് കൊവിഡ് ആദ്യം പടര്‍ന്ന് പിടിക്കുന്നത്. ചൈനയെ വരിഞ്ഞുമുറുക്കിയ കൊവിഡ്, പിന്നീട് മറ്റ് ലോകരാജ്യങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലായിരുന്നു കൊവിഡ് ആദ്യം നാശം വിതച്ചത്.