കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോകം മുഴുവൻ. രോഗ ലക്ഷണങ്ങളില്ലാത്തവരിവും രോഗം സ്ഥിതീകരിച്ചതിനാൽ ആരോഗ്യ പ്രവർത്തകരും സർക്കാരും എന്തുചെയ്യണമെന്ന അവസ്ഥയിലാണ്. ഇത് ജനങ്ങളിലും ഭീകരത സൃഷ്ടിക്കുന്നുണ്ട്. പനി, ചുമ തുടങ്ങിയ പ്രകടമായ രോഗലക്ഷണങ്ങള്‍ക്ക് പുറമേ കാല്‍പാദവും കാല്‍വിരലുകളും നോക്കി കൊറോണ വൈറസ് ബാധിതരെ തിരിച്ചറിയാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും ത്വക്‌രോഗ വിദഗ്ധരാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
കോവിഡ് -19 രോഗികളുടെ കാല്‍വിരലുകളിലും കാലുകളിലും വീക്കം കണ്ടെത്തി, പ്രത്യേകിച്ചും കൊറോണ വൈറസ് ബാധിച്ച കുട്ടികളിലും ചെറുപ്പക്കാരിലും. കോവിഡ് -19 ബാധിച്ചവരുടെ അവയവത്തിന്റെ നിറം മാറുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കഠിനമായ ശൈത്യകാലത്ത് ജീവിക്കുന്ന ആളുകള്‍ക്കിടയില്‍ കണ്ടുവരുന്ന അവസ്ഥയായ ഫ്രോസ്റ്റ്‌ബൈറ്റ്, പെര്‍ണിയോ തുടങ്ങിയതിന് സമാനമാണിത്. ഇവിടെ കാല്‍വിരലുകളിലെ രക്തക്കുഴലുകള്‍ക്ക് വീക്കം കൂടുകയും കാല്‍വിരലുകള്‍ക്ക് ഗുരുതരമായ രോഗാവസ്ഥയുണ്ടാകുകയും ചെയ്യും.
ഇറ്റലിയില്‍ കോവിഡ് സാന്ദ്രത ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ അവസ്ഥയ്ക്ക് ‘കോവിഡ് ടോസ്’ (‘കോവിഡ് കാല്‍വിരലുകള്‍’) എന്ന വിളിപ്പേരുമുണ്ട് ഇപ്പോള്‍. ബോസ്റ്റണ്‍ പോലെ യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി ബാധിച്ച പ്രദേശങ്ങളില്‍ നിന്നും ഇതേ ‘കോവിഡ് ടോസ്’ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏതായാലും കോവിഡ് ടോസ് ത്വക് രോഗ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കിടയിലും സാമൂഹികമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് -19 രോഗികളെ തിരിച്ചറിയുക എന്നതാണ് നിലവില്‍ ലോകം നേരിടുന്ന വെല്ലുവിളി, അതിനാല്‍ തന്നെ ത്വക് രോഗ വിദഗ്ധരുടെ ഈ കണ്ടെത്തലുകൾക്ക് വലിയ വിലയാണ് നൽകിയിരിക്കുന്നത്.