സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക.
കെ ബാബു 992 വോട്ടുകൾക്കാണ് എം സ്വരാജിനെ തോൽപ്പിച്ചത്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന ആരോപണം സിപിഐഎം ഉന്നയിക്കുന്നു. ബാബുവിന്റെ നടപടി ചട്ടലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഐഎം ആവശ്യം.തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നുംഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഐഎം ആരോപിക്കുന്നു.
സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഐഎം കോടതിയില്‍ ചോദ്യം ചെയ്യും. എണ്‍പത് വയസ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് ആണ് എണ്ണാതെ മാറ്റിവച്ചത്. സീല്‍ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താല്‍ വോട്ട് അസാധുവാക്കാന്‍ പറ്റില്ലെന്നും സിപിഐഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സിഎം സുന്ദരന്‍ കോടതിയില്‍ ഹര്‍ജി നല്‍കും.