കാർഷിക സർവകലാശാലയിൽ സി പി എം – സി പി ഐ പോര്, റജിസ്ട്രാർക്ക് ഡി വൈ എഫ് ഐ യുടെ ഭീക്ഷണി

തൃശൂർ. കാർഷിക സർവകലാശാലയിൽ സി പി എം – സി പി ഐ പോര്. കാർഷിക സർവകലാശാലയിൽ സമരം അവസാനിപ്പിക്കാൻ മുൻകയ്യെടുത്തില്ലെങ്കിൽ റജിസ്ട്രാറെ തെരുവിൽ നേരിടുമെന്നു ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി.. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്ളതായി ഓർക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സിപിഎം അനുകൂല സംഘടനാ നേതാവിനെ സർവീസിൽ തരം താഴ്ത്തി എന്നാരോപിച്ച് സിപിഎം സംഘടനകൾ കാർഷിക സർവകലാശാലയിൽ സമരം നടത്തുന്നതിനിടെയാണ് ഡിവൈഎഫ്ഐ മണ്ണുത്തി മേഖലാ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ അനീസ് അഹമ്മദ് റജിസ്ട്രാർക്കെതിരെ ഭീക്ഷണി മുഴക്കിയിരിക്കുന്നത്‌. കാർഷിക സർവകലാശാലയിൽ സിപിഎം സംഘടനയെ ദുർബലമാക്കി, സി പി ഐ മേൽക്കോയ്മ നേടുമെന്നാണ് സി പി എമ്മിന്റെ ഭയം. എംപ്ലോയീസ് അസോസിയേഷൻ നേതാവിനെ തരംതാഴ്ത്തിയ നടപടി പിന്നീട് ചേർന്ന ഭരണസമിതി യോഗം മരവിപ്പിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാൻ നിഷ്പക്ഷനായി നിൽക്കുന്ന റജിസ്ട്രാർ തയാറായിട്ടില്ല.

സർവകലാശാലയിൽ സിപിഐ സംഘടന വളരാൻ പാടില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. മന്ത്രി കെ. രാജൻ സി പി ഐ യുടെ സംഘടനയെ വളർത്താൻ കൂട്ടുനിൽക്കുന്നു എന്നാണു സി പി എം ആരോപിക്കുന്നത്. കെ. രാജന്റെ വ്യക്തമായ നിർദേശപ്രകാരമാണ് മുൻ വിസി സിപിഎം നേതാവിനെ തരം താഴ്ത്തിയതെന്നും അവർ ആരോപിക്കുന്നു. കാർഷിക സർവകലാശാല 28-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം മുൻ വിസിക്കും മന്ത്രി അടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കുമാണെന്നും ഡി വൈ എഫ് ഐ നേതാവ് ആരോപിക്കുന്നു. അതേസമയം സർവ്വകലാശാലയിൽ റജിസ്‌ട്രാറെ ഉപരോധിക്കുന്ന സമരം 44 ദിവസം പിന്നിട്ടിരിക്കുകയാണ്.