മതിയായി, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്താന്‍ തീരുമാനിച്ച് സിപിഎം

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങുകയാണ് സിപിഎം. തല്‍ക്കാലം വിഷയത്തില്‍ ആവേശം വേണ്ടെന്നാണ് സിപിഎമ്മിന്റെ സംസ്ഥാനസമിതിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ശബരിമല വിഷയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കം.

ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണമെന്നും വിശ്വാസികളെയും പാര്‍ട്ടിയ്ക്ക് ഒപ്പം തന്നെ നിര്‍ത്തണമെന്നും സിപിഎമ്മില്‍ നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്. കൂടാതെ, പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കുന്നതിനായി ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദ്ദേശമുണ്ട്.
വിവാദപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയ്ക്ക് എതിരായ നിലപാട് പരസ്യമായി എടുക്കരുതെന്നും പാര്‍ട്ടിയുമായി പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുമെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.