ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും, ഡിഎൻഎ പരിശോധന നടത്തും

പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും. അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിലെത്തിക്കാനുള്ള ഉത്തരവ് സിഡബ്ല്യുസി ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ഉത്തരവ് അനുപമക്ക് കൈമാറും. കേരളത്തിലെത്തിച്ച ശേഷം ഡിഎൻഎ പരിശോധന നടത്തും.

അതേസമയം, കേസിൽ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് അനുപമ നൽകിയിരിക്കുന്ന കേസ്.കേസിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

ആരോപണ വിധേയരെ മാറ്റി നിർത്തി അന്വേഷണം വേണമെന്ന ആവശ്യവുമായി ശിശുക്ഷേമ സമിതിക്കു മുൻപിലുള്ള അനുപമയുടെ സമരം തുടരുകയാണ്. ഇതിനിടെയാണ് കുഞ്ഞിനെ നാട്ടിലെത്തിക്കുമെന്ന ഉത്തരവ് പുറത്തുവരുന്നത്.