ഞാനൊരു ലീഗുകാരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു, മകളെ തട്ടം ഇട്ട് വളര്‍ത്തണം; പികെ ഫിറോസിനെതിരെ സൈബര്‍ അക്രമണം

മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ സൈബര്‍ അക്രമണം. മകള്‍ തട്ടം ഇടാത്ത ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചെന്നും ഒരു ലീഗുകാരന്‍ ഇത്തരം ഒരു മാതൃകയല്ല നല്‍കേണ്ടതെന്നും പറഞ്ഞുകൊണ്ടായിരുന്നു ചിത്രത്തിന് വിമര്‍ശനങ്ങള്‍ എത്തിയത്.

‘ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ ഞാനൊരു ലീഗുകാരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു’, ‘ഇസ്ലാമിക വേഷം പ്രോത്സാഹിപ്പിക്കുക’, ‘നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഓര്‍ക്കണം’, ‘ മകളെ തട്ടം ഇട്ട് വളര്‍ത്തണം’ , തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. സയ്യിദ് മുനവറലി ശിഹാബ് തങ്ങളെയും ചിലര്‍ കമന്റില്‍ ടാക് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇത്തരം മോശം കമന്റുകള്‍ ചെയ്തവരെ രൂക്ഷമായി വിമര്‍ശിച്ച നിരവധിപേര്‍ കമന്റ് ബോക്സില്‍ രംഗത്തെത്തിയിരുന്നു.ഒരു സ്ത്രീ മുഖം മറച്ചില്ലേല്‍ നിങ്ങള്‍ക്ക് അരിശം, സത്യത്തില്‍ ഒരു സ്ത്രീയുടെ മുഖം കണ്ടാല്‍ ആത്മനിയന്ത്രണം വിട്ടുപോകുന്ന നിന്നെയൊക്കെ മലയാള നിഘണ്ടുവിലെ ഏത് പദം ചേര്‍ത്താ വിളിക്കേണ്ടത’ തുടങ്ങിയ കമന്റുകളാണ് മോശം കമന്റുകള്‍ക്കു നേരെ വന്നത്.