തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ എഴുതിയതായി പറയുന്ന കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡി.ആര്‍.അനില്‍. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ഡി.ആര്‍.അനില്‍ മൊഴി നല്‍കി. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ വിജിലന്‍സ് ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും.
നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിക്കാനാണ് സാധ്യത. അതേസമയം കഴിഞ്ഞ ദിവസം മേയറുടെ പരാതിയിൽ സത്യാവസ്ഥ കണ്ടെത്താൻ യഥാർത്ഥ കത്ത് കണ്ടെത്തണമെന്ന് പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം പ്രതികരിച്ചു.
കത്ത് കണ്ടെത്താതെ കൂടുതൽ ആളുകളുടെ മൊഴിയെടുക്കുന്നതിലും കാര്യമില്ലെന്നും, ഈ സാഹചര്യത്തിൽ ടെലിഫോണിലൂടെ മൊഴി നൽകിയ ആനാവൂരിനെ തത്കാലം നേരിട്ട് കണ്ട് മൊഴിയെടുക്കേണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഇതിനോടകം യഥാർത്ഥ കത്ത് നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ഫോറൻസിക് പരിശോധന നടത്താനാവാതെ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ ആരോപണം.