ബധിരയും മൂകയുമായ 15 കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി; തിരിച്ചറിയാതിരിക്കാന്‍ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു

ബധിരയും മൂകയുമായ 15 വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. ബിഹാര്‍ മധുബാനി ജില്ലയിലെ കൗവാഹ ബര്‍ഹി ഗ്രാമത്തിലാണ് ക്രൂരകൃത്യം അരങ്ങേറിയിത്. കൂട്ടുകാര്‍ക്കൊപ്പം ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായി പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

പീഡനത്തിന് ശേഷവും പ്രതികള്‍ ക്രൂരത അവസാനിപ്പിച്ചില്ല. തങ്ങളെ പിന്നീട് തിരിച്ചറിയാതിരിക്കാനായി ഇവര്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണുകളില്‍ കുത്തി പരുക്കേല്‍പ്പിച്ചു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍ഗ്രാമത്തിലെ പാടത്ത് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് മധുവാഹി സദര്‍ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കാഴ്ച ശക്തി പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്.പി.സത്യപ്രകാശ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.