പിണങ്ങിപ്പോയ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍, സൈക്കോളജിയും സൈക്കോളജിസ്റ്റും

കോട്ടയം: യൂട്യൂബില്‍ സ്ത്രീകള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ യൂട്യൂബ് വീഡിയോ ചെയ്തിരുന്ന വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് കണ്ടെത്തിയിരുന്നു.ഇപ്പോള്‍ സൈക്കോളജി എന്താണെന്നും സൈക്കോളജിസ്റ്റ് എന്താണെന്നും വിശദമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് ദീപ മേരി തോമസ്.

കുറിപ്പ് ഇങ്ങനെ,വിജയ് പി.നായര്‍ എന്നൊരാള്‍ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു.ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്‌സിറ്റിയുടെ പേര് ചോദിക്കരുത്.അത് ഓര്‍ത്തെടുത്ത് പറയാന്‍ വളരെ പ്രയാസമുള്ള കാര്യമാണ്. ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല.ഇതു പോലെയുള്ള ഒരുപാട് വിദഗ്ധര്‍ യൂട്യൂബില്‍ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്.ഏറ്റവും പ്രധാന മാനസിക പ്രശ്‌നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്‌പെഷ്യലൈസേഷന്‍ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതുമായ കുറേ കാര്യങ്ങള്‍ അളന്ന് സ്ത്രീകള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കലാണ്.

വേറെ ചിലരുടെ സ്‌പെഷ്യലൈസേഷന്‍ പ്രേമത്തിലാണ്.പിണങ്ങിപ്പോയ കാമുകനെ/കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍,ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകര്‍ഷിച്ച് പ്രേമിപ്പിക്കാനുള്ള ടിപ്‌സ്.പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്.അവര് ബുദ്ധിമാന്ദ്യം,Autism,സെറിബ്രല്‍ പാള്‍സി പോലുള്ളതെല്ലാം കൗണ്‍സലിങ് നല്‍കി ചികിത്സിച്ചങ്ങ് മാറ്റിക്കളയും.സൈക്കോളജി എന്നെഴുതാന്‍ അറിയാത്തവര്‍ മുതല്‍ ഏതെങ്കിലും പേരോര്‍ത്തെടുക്കാന്‍ പറ്റാത്ത യൂണിവേഴ്‌സിറ്റികളില്‍നിന്ന് തപാല്‍ വഴി മൂന്നു മണിക്കൂര്‍ മുതല്‍ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്‌സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.

ഇത്തരം വ്യാജ മനശാസ്ത്രജ്ഞര്‍ക്കെതിരേ പലരീതിയില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ വേണ്ട രീതിയില്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല.അതുകൊണ്ട് നിലവില്‍ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക.കൗണ്‍സലിങ്,സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്,നാണം ബോധം എന്നിവ ഇല്ലായ്മ,കോട്ടിടല്‍,പുതപ്പ് പുതയ്ക്കല്‍,സ്വന്തമായി യുട്യൂബ് ചാനല്‍,വായില്‍ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല.കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്.അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്നോ,തെറാപ്പിസ്റ്റെന്നോ,സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട്(വെറൈറ്റി പേരുകള്‍ വേറെയുമുണ്ട്)അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്വേഷിക്കുക,പഠിച്ച സ്ഥാപനത്തെക്കുറിച്ച് ചോദിക്കുക.പേരോര്‍മയില്ലാത്ത സ്ഥാപനമോ,ഭൂപടത്തില്‍ ഇല്ലാത്ത സര്‍വ്വകലാശാലയോ ഒക്കെ ആണേല്‍ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച് കൗണ്‍സിലര്‍ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഇനി കാണാന്‍ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും.മാനസികാരോഗ്യ മേഖലയിലെ പ്രഫഷണല്‍ സര്‍വ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രഫഷണല്‍സിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.