കൊവിഡ് മുക്തയായ പൂർണ്ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത് മൂന്ന് ആശുപത്രികൾ; യുവതി ജന്മം നൽകിയ ഇരട്ടക്കുട്ടികൾ മരിച്ചു

മഞ്ചേരി(മലപ്പുറം): പൂർണ ഗർഭിണിയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പ്രസവ വേദനയും സഹിച്ച് 14 മണിക്കൂറുകൾ യുവതി ചികിത്സ തേടി അലഞ്ഞു. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ 20കാരി ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. എന്നാൽ ഇവർക്ക് ചികിത്സ ലഭ്യമാകുന്നത് വൈകുന്നേരം ആറ് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും.ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉൾപ്പെടെ മൂന്ന് ആശുപത്രികളിൽ എത്തിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല.

മൂന്ന് ആശുപത്രികളാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ചു. ഇന്നലെ പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലും യുവതി ചികിത്സ തേടി എത്തി. എന്നാൽ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടർന്ന് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു. പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിച്ചു.

കൊവിഡ് നെഗറ്റീവ് ആയ ശേഷം യുവതി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിരുന്നു. ആന്റിജൻ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് നെഗറ്റീവ് ആയത്. ആർടിപിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ചികിത്സ നൽകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു.

സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ പ്രസവ ചികിത്സയ്ക്കായി കോവിഡ് ആന്റീജൻ പരിശോധനാഫലം അംഗീകരിക്കില്ലെനന്നും പിസിആർ ഫലം തന്നെ വേണം എന്നും സ്വകാര്യ ആശുപത്രി നിർബന്ധം പിടിച്ചു.ഇതോടെ പിസിആർ ടെസ്റ്റ് ലഭിക്കുമോയെന്ന് ആന്വേഷിച്ച് ലാബുകളിലൂടെയും യുവതിയുമായി പോകേണ്ടി വന്നു എന്ന് ഭർത്താവ് പറഞ്ഞു.ഇരട്ട കുട്ടികൾക്ക് ഗർഭം ധരിച്ച യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു.കഴിഞ്ഞ 15ന് നടത്തിയ ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആവുകയും ചെയ്തു.നിശ്ചിത ദിവസം ക്വാറന്റീനും പൂർത്തിയാക്കി.പ്രസവ വേദന അനുഭവപ്പെട്ടതോടെ ഇന്നലെ പുലർച്ചെ നാല് മണിക്ക് മഞ്ചേരി മെഡിത്തൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് മാത്രമാണ് ചികിത്സ ഉള്ളതെന്നും കോവിഡ് നെഗറ്റീവ് ആയതിനാൽ യുവതിയെ ചികിത്സിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞതായി യുവതിയുടെ ഭർത്താവ് പറയുന്നു.തുടർന്ന് 9,30ഓടെ ഡിസ്ചാർജ് ചെയ്തു.എന്നാൽ റെഫർ ചെയ്ത രേഖകൾ ലഭിച്ചപ്പോൾ സമയം 11.30.കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്ക് ആയിരുന്നു റഫർ ചെയ്തത്.അവിടെ എത്തിയപ്പോൾ ഒപി സമയം കഴിഞ്ഞിരുന്നു.ഗൈനക് ഡോക്ടർമാർ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു.എന്നാൽ സമയം കഴിഞ്ഞതിനാൽ ഗൈനക് വിഭാഗം ഡോക്ടർ ഇല്ലെന്നും മറ്റെവിടെയെങ്കിലും പോകാനാകുമോ എന്ന് ചോദിച്ചു.തുടർന്ന് കോഴിക്കോട് ഓമശേരിയിൽ ഉള്ള സ്വകാര്യ വിളിച്ച് ചോദിച്ചപ്പോൾ വരാൻ പറഞ്ഞു.

പാതി വഴി എത്തിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരികെ ഫോൺ വന്നു, അഡ്മിറ്റ് ചെയ്യണമെങ്കിൽ കോവിഡ് പിസിആർ ഫലം വേണമെന്നും ആന്റിജൻ ടെസ്റ്റ് ഫലം പോരെന്നും ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചു.തുടർന്ന് പിസിആർ ടെസ്റ്റിനു വേണ്ടി കോഴിക്കോടുള്ള സ്വകാര്യ ലാബിൽ ഗർഭിണിയുമായി എത്തി.എന്നാൽ ഫലം ലഭിക്കാൻ 24 മണിക്കൂർ വേണമെന്ന് പറഞ്ഞു.പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആർ പരിശോധനാഫലം വരാൻ സമയമെടുക്കുമെന്നു പറഞ്ഞതിനാൽ വീണ്ടും ആന്റിജൻ പരിശോധന നടത്തി.അപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലം. തുടർന്ന് യുവതിയെ സ്‌കാൻ ചെയ്തപ്പോൾ ഗർഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.