ശബരിമലയുടെ വരുമാനം കളഞ്ഞത് പിണറായി സര്‍ക്കാരോ, കടം വാങ്ങാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : 2018ല്‍ ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യുവതികളെ പ്രവേശിപ്പിച്ചതു മുതല്‍ വരുമാനം കാര്യമായി കുറഞ്ഞു തുടങ്ങി. ശബരിമലയില്‍ 2019-20 കാലത്ത് 269.37 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 29 കോടി മാത്രം. 92 ശതമാനം കുറവ്. യുവതീ പ്രവേശനം കാരണം ഭക്തര്‍ കാണിക്കയിടുന്നതും വലിയ തോതില്‍ കുറഞ്ഞു. ഇതോടെ മറ്റ് ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു. രണ്ട് പ്രളയത്തിന് പുറമേ കൊവിഡ് ബാധയെ തുടര്‍ന്ന് 2020 മാര്‍ച്ച് 21 മുതല്‍ ക്ഷേത്രങ്ങള്‍ അടച്ചതോടെ വരുമാനം ഏറെക്കുറെ പൂര്‍ണമായി നിലച്ചു. ഇപ്പോള്‍ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടായി.

ശബരിമല വരുമാനം കുത്തനെ കുറഞ്ഞതോടെ ബോര്‍ഡില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ്. അടുത്ത മാസത്തെ ശമ്ബളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുമെന്നാണ് സൂചന. സ്ഥിതി ഇത്രയും വഷളായിട്ടും മുഖം തിരിച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ബോര്‍ഡിനെ സര്‍ക്കാര്‍ കൈവിട്ടു. ശബരിമലയിലെ നഷ്ടം മുഴുവന്‍ നല്‍കാനാകില്ലെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. കഴിഞ്ഞ വിഷുക്കാലത്തെ മാത്രം നഷ്ടം നാല്‍പ്പതു കോടിയാണ്. ഭക്തര്‍ കാണിക്കയിട്ടില്ലെങ്കിലും സര്‍ക്കാര്‍ സഹായിക്കുമെന്നായിരുന്നു യുവതീ പ്രവേശന സമയത്ത് സര്‍ക്കാരിന്റെ വാഗ്ദാനം. അന്ന് ശബരിമലയില്‍ കുറവ് വന്ന 100 കോടി നല്‍കി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ കൈമലര്‍ത്തി.

ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളില്‍ നിന്നോ അവിടങ്ങളിലെ സമ്പന്നരായ ഭക്തരില്‍ നിന്നോ തിരുമല, തിരുപ്പതി ദേവസ്വം പോലെയുള്ള ക്ഷേത്രങ്ങളില്‍ നിന്നോ കടമെടുത്തേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.