അന്ന് മീടൂ ഉണ്ടായിരുന്നേല്‍ 15 വര്‍ഷം അകത്ത് കിടന്നേനേ എന്ന് ധ്യാന്‍, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. മീടൂ എന്നത് ഇപ്പോള്‍ വന്ന ട്രെന്‍ഡ് ആണെന്നും പണ്ട് അതൊക്കെ ഉണ്ടായിരുന്നെങ്കില്‍ താനൊക്കെ അതില്‍പ്പെട്ട് 14-15 വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വന്നേനേ എന്നും ധ്യാന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം.

‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 14,15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്’ ധ്യാന്‍ പറയുന്നു.

ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ധ്യാനിന് നേരെ ഉയരുന്നത്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ തുറന്നുപറച്ചിലിനെ ധ്യാന്‍ പരിഹസിക്കുകയാണ് എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നു. ‘കൊള്ളാം മോനെ. നെപ്പോട്ടിസം പ്രൊഡക്റ്റ് ആയോണ്ട് വളിപ്പ് കേള്‍ക്കാന്‍ ആളു ക്യൂ ആണ്. എന്ന് വെച്ച് മീടൂവിനെ പറ്റി കോമഡി ആയി പറയുന്നത്’ എന്നാണ് ഒരു പ്രേക്ഷക അഭിപ്രായപ്പെടുന്നത്.