വിയ്യൂര്‍ ജയിലില്‍ സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തല്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ജയില്‍ സൂപ്രണ്ട് എ. ജി സുരേഷ് ഉള്‍പ്പെടെയുള്ളവരാണ് അനധികൃത ഫോണ്‍ വിളിക്ക് ഒത്താശ ചെയ്തത്. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് പ്രതികള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഫോൺ വിളിച്ചതെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ ദുരുപയോഗവും സ്ഥിരീകരിച്ചു. ഫോണ്‍വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് ഡിഐജി എം. കെ വിനോദ്കുമാര്‍, ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിനു കൈമാറി.

ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി. പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.