‘ദിലീപിനെ പൂട്ടണം’; അനൂപും ഷോൺ ജോർജും പ്രതികൾ

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ ആരംഭിച്ച വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോട്ടയം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തി തുടങ്ങിയ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ബൈജു കൊട്ടാക്കരയാണ് പോലീസിൽ പരാതി നൽകിയിരുന്നത്.

അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. മഞ്ജു വാര്യർ, സംവിധായകരായ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, ആഷിഖ് അബു, ലിബർട്ടി ബഷീർ എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തിയായിരുന്നു വ്യാജ ചാറ്റുകൾ സൃഷ്ടിച്ചിരുന്നത്. ഇതേ തുടർന്നാണ് ബൈജു കൊട്ടാക്കര പോലീസിൽ പരാതി നൽകുന്നത്.

ദിലീപിനെതിരെ പതിവായി വ്യാജ വാർത്തകൾ ചമയ്ക്കണം എന്നായിരുന്നു ചാറ്റുകളിൽ പറഞ്ഞിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പിനെ പറ്റി അറിയാൻ കഴിയുന്നത്.

അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണില് നിന്നാണ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ കിട്ടുന്നത്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിൽ ഈ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് ലഭിക്കുകയായിരുന്നു. ഷോൺ എന്നയാളുടെ പേരിൽ നിന്നായിരുന്നു ഈ ചാറ്റുകൾ അനൂപിന്റെ ഫോണിൽ എത്തിയിരുന്നത്.

ഇതേ തുടർന്നാണ് തന്റെ പേര് ഉൾപ്പടെ ചേർത്തിരിക്കുന്ന ഈ വാട്സ് ആപ് ഗ്രൂപ്പിൽ താൻ അംഗമല്ലെന്നും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ടു ബൈജു കൊട്ടാരക്കര പോലീസിൽ പരാതി നൽകുന്നത്. പരാതിക്ക് പിന്നാലെ സംഭവത്തിൽ ബൈജു കൊട്ടാരക്കരയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയായിരുന്നു പിന്നെ. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നുവെങ്കിലും അവർ ഹാജരായിരുന്നില്ല.

കേസിൽ അനൂപിനേയും ഷോൺ ജോർജിനേയും പ്രതി ചേർത്താണ് ഇപ്പോൾ കേസ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മഞ്ജു വാര്യർ ഉൾപ്പെടെ ഗ്രൂപ്പിൽ പേരുള്ള പലരിൽ നിന്നും മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് കേൾക്കരുതെന്ന് ആവശ്യപ്പെട്ട് നടിയും പ്രോസിക്യൂഷനും നൽകിയ ഹർജിയിൽ 11 ന് വാദം കേൾക്കാനിരിക്കുകയാണ്.