ഒടുവില്‍ ഉണ്ണിയേട്ടന്‍ മരിച്ചു എന്ന് ചാക്കോച്ചന്‍ വിളിച്ചു പറഞ്ഞു, ഒടുവില്‍ ചാക്കോച്ചനോട് നന്ദി പറഞ്ഞ് ഉണ്ണിയേട്ടന്‍, ഓര്‍മ്മ പങ്കുവെച്ച് സംവിധായകന്‍ വിനോദ്

നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഓര്‍മ ദിനമായിരുന്നു ഇന്നലെ. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു ഓര്‍മ പങ്കുവെച്ചിരിക്കുകയാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്ത് എത്തിയതിനെ തുടര്‍ന്ന് ഉണ്ടായ അനുഭവമാണ് സംവിധായകന്‍ വിനോദ് പങ്കുവെച്ചത്. വിനോദ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ;

”ഞാന്‍ അന്ന് വീട്ടിലായിരുന്നു… കാലത്ത് അഞ്ചുമണിക്ക് പതിവില്ലാതെ ഒരു ഫോണ്‍കാള്‍, മറുതലക്കല്‍ കുഞ്ചാക്കോ ബോബന്‍ എന്ന ചാക്കോച്ചന്‍. ഒരു ബാഡ് ന്യൂസ് ആണ്, ഒടുവില്‍ ഉണ്ണിയേട്ടന്‍ മരിച്ചു എന്ന് ഒരു ന്യൂസ് ഉണ്ട്. ചാക്കോച്ചന്‍ വിഷമത്തോടെ എന്നോട് ചോദിച്ചു… നീ അറിഞ്ഞിരുന്നോ., പാതി ഉറക്കത്തില്‍ ഇത് കേട്ട് ഞാനും ആകെ ഷോക്കായി. ഇത് ശരിയാണോ എന്നറിയാന്‍ എന്താ ഒരു വഴി എന്ന് ചാക്കോച്ചന്‍ ചോദിച്ചു. ആ സമയത്ത് പുതിയ സിനിമയുടെ എഴുത്തുമായി ലോഹിതദാസും സത്യന്‍ അന്തിക്കാടും ലക്കിടിയിലെ ലോഹിസാറിന്റെ വസതിയില്‍ ഉണ്ട്. ഞാന്‍ നേരെ ലോഹിസാറിനെ വിളിച്ചു, കാര്യം പറഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും ടെന്‍ഷനില്‍ ആയി. വിളിച്ചു പറഞ്ഞ ചാക്കോച്ചന് കിട്ടിയ വിവരം ഉറപ്പില്ലാത്തതിനാല്‍, ആദ്യം ഇതൊന്ന് സത്യമാണോന്നന്വേഷിക്കാന്‍ എന്താ വഴിയെന്ന് ഞാന്‍ ലോഹി സാറിനോട് ചോദിച്ചു. ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിക്കുകയെ വഴിയുള്ളുവെന്നും.. ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞ് സാര്‍ ഫോണ്‍ കട്ട് ചെയ്തു. മോശമായ വാര്‍ത്ത സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു സാര്‍ ഉണ്ണിയേട്ടന്റെ വീട്ടിലേക്കു വിളിച്ചു. റിങ്ങിന്റെ നീളം കൂടും തോറും രണ്ടുപേരും വിഷമത്തിലായി, പെട്ടന്ന് മറുതലക്കല്‍ ഫോണ്‍ എടുത്തു. സാക്ഷാല്‍ ഉണ്ണിയേട്ടന്റെ ശബ്ദം… ഹെലോ… ആരാണ്.

ലോഹിസാറിന് ശ്വാസം നേരെ വീണത് അപ്പോളാണ്.. എന്താ ലോഹി ഇത്ര നേരത്തെ? എന്ത് പറയണം എന്നറിയാതെ ലോഹിസാര്‍ പരുങ്ങി. മറുപടി ഒന്നും കേള്‍ക്കാതായപ്പോള്‍ ഉണ്ണിയേട്ടന്‍. ലോഹി.. ദൈവമായിട്ടാ തന്നെ ഇപ്പോള്‍ വിളിപ്പിച്ചത്, കാലത്ത് അത്യാവശ്യമായി ഒരു പതിനായിരം രൂപ വേണം ആരോട് ചോദിക്കും എന്നോര്‍ത്തിരിക്കുമ്പോളാണ് തന്റെ ഫോണ്‍. ഞാന്‍ ഒരാളെ അങ്ങോട്ട് പറഞ്ഞ് വിടാം. മറുപടി കേള്‍ക്കാന്‍ പോലും നില്കാതെ ഉണ്ണിയേട്ടന്‍ ഫോണ്‍ വച്ചു. എപ്പോഴെങ്കിലും പണം കടം വാങ്ങിയാല്‍ കൃത്യ സമയത്തു തിരിച്ചു നല്‍കുന്ന ഉണ്ണിയേട്ടനോട് പണമില്ല എന്ന് പറയാന്‍ സാറിനും കഴിയുമായിരുന്നില്ല. പിന്നീട് എനിക്കുള്ള ഊഴമായിരുന്നു , നിന്നോട് ഈ വാര്‍ത്ത ആരാണോ പറഞ്ഞത്… അവനോട് എന്റെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ ഇടാന്‍ പറ.. ആ സന്ദര്‍ഭം മനസിലാക്കിയ ഞാന്‍ എന്നെ വിളിച്ചു പറഞ്ഞത് ആരാണെന്ന് പറഞ്ഞില്ല. ഉണ്ണിയേട്ടന്‍ ആ പണം തിരിച്ചു കൊടുത്ത ദിവസം ഇതിനെല്ലാം കാരണക്കാരന്‍ ആരാണെന്ന് ലോഹിസാറിനോടും ഉണ്ണിയേട്ടനോടും ഞാന്‍ പറഞ്ഞത്. വലിയൊരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. എന്നെ ഒരു അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച ചാക്കോച്ചനോടുള്ള നന്ദി അറിയിക്കണം എന്ന് പറഞ്ഞാണ് ഉണ്ണിയേട്ടന്‍ അന്ന് പിരിഞ്ഞത്. ഇന്ന് ഉണ്ണിയേട്ടന്റെ ഓര്‍മ്മ ദിനം’