ടാറ്റൂ കുത്തൽ എച്ച്‌ഐവി ബാധിത കേസുകൾ ഉയർത്തുന്നതായി ഡോക്ടർമാർ.

ന്യൂഡൽഹി. ടാറ്റൂ കുത്തൽ എച്ച്‌ഐവി ബാധിതരായവരുടെ കേസുകൾ ഉയർത്തുന്നതായി ഡോക്ടർമാർ. ഉത്തർപ്രദേശിലെ വാരണാസിയിൽ അടുത്തിടെ നിരവധി എച്ച്‌ഐവി രോഗികൾക്ക് രോഗം പകർന്നത് ടാറ്റൂ കുത്തലിലൂടെയെന്ന് കണ്ടെത്തിയിരിക്കുകയാണ്. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ ഡോ. പ്രീതി അഗർവാളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് ടാറ്റു ചെയ്ത് നൽകുന്ന ടാറ്റൂ പാർലറുകളിൽ നിന്നാണ് നിരവധി പേർക്ക് രോഗം പകർന്നത്. എച്ച്‌ഐവി രോഗികൾക്ക് ടാറ്റു ചെയ്ത സൂചി ഉപയോഗിച്ച് മറ്റുള്ളവർക്ക് പച്ച കുത്തിയതിലൂടെയാണ് രോഗം പകർന്നതെന്നാണ് കണ്ടെത്തൽ.

നഗ്മയിൽ നിന്നുള്ള 25 കാരിയായ യുവതിയും ബരാഗോണിൽ നിന്നുള്ള 20 കാരനും ഉൾപ്പെടെ 14 പേരാണ് അടുത്തിടെ രോഗബാധിതരായിരിക്കുന്നത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ ഇവർക്ക് ടൈഫോയ്ഡ്, മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാൽ പനി കുറയാതെ വന്നതോടെയാണ് എച്ച്‌ഐവി പരിശോധന നടത്തുകയായിരുന്നു. ഇതോടെ എല്ലാ രോഗികൾക്കും രോഗം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് രോഗികളെ വിശദമായി കൗൺസിലിംഗിന് വിധേയരാക്കുന്നത്. എന്നാൽ ലൈംഗികമായും അണുബാധയുള്ള രക്തം വഴിയും രോഗം ബാധിച്ചവരല്ല ഇവരെന്ന് മനസിലായതോടെ ഇവർക്ക് ഇടയിൽ പൊതുവായ എന്തെങ്കിലും സംഭവങ്ങളുണ്ടോ എന്ന് പരിശോധിച്ചു. ഇതിനിടെയാണ് ഇവരെല്ലാം ശരീരത്തിൽ പച്ച കുത്തിയിട്ടുണ്ടെന്ന് മനസിലാക്കുന്നത്.

ടാറ്റൂ സൂചികൾ ചെലവേറിയതാണ്. അതിനാൽ ടാറ്റൂ ആർട്ടിസ്റ്റുകൾ പണം ലാഭിക്കാൻ പലപ്പോഴും ഒരേ സൂചികൾ എല്ലാവരിലും ഉപയോഗിക്കുകയാണ് പതിവ്. കുറഞ്ഞ നിരക്കിൽ ടാറ്റു ചെയ്തു തരുന്ന പാർലറുകളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കണം. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സൂചി പുതിയതാണോ എന്ന് പരിശോധിക്കണം – ഡോ. പ്രീതി അഗർ വാൾ പറഞ്ഞിരിക്കുന്നു.

പുതിയ കാലത്തിന്റെ സൗന്ദര്യസങ്കല്പങ്ങളിൽ ടാറ്റു ഇന്ന് താരമാണ്. ശരീരത്ത് ചെറിയ ചിഹ്നം, പൂക്കൾ, പേര് സൂചിപ്പിക്കുന്ന അക്ഷരങ്ങൾ എന്നിവയായിരുന്നു ടാറ്റുവിന്റെ ആദ്യ ട്രെൻഡ്. ഇപ്പോൾ ദേഹമാസകലം പച്ചകുത്തുന്നവരാണ് ഏറെയും. സൗന്ദര്യ വിപണിയിൽ കോടികളുടെ ബിസിനസലേക്ക് ടാറ്റു രംഗം വളർന്നിരിക്കുന്നു. വിപണി നിയന്ത്രണങ്ങളില്ലാതെ പടർന്നുകയറിയതോടെ ഈ രംഗത്ത് ചില സ്ഥാപനങ്ങളെങ്കിലും ആരോഗ്യ സുരക്ഷയ്ക്കും സ്ത്രീ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്.

സ്വകാര്യഭാഗത്ത് ടാറ്റു വരയ്ക്കുന്നതിനിടെ കലാകാരൻ ലൈംഗികാതിക്രമം നടത്തിയതായി യുവതി വെളിപ്പെടുത്തിയതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ തീർന്നിട്ടില്ല. യുവതിയുടെ തുറന്നു പറച്ചിലിന് പിന്നാലെ ഒട്ടേറെപ്പേർ ദുരനുഭവം പങ്കുവച്ച് രംഗത്ത് വന്നിരുന്നതുമാണ്. സമൂഹമാദ്ധ്യമത്തിലൂടെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പൊലീസിന് മുന്നിലെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പരാതി നൽകിയില്ല. സമാന അനുഭവങ്ങളുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയെങ്കിലും പൊലീസ് സ്വമേധയ പ്രാഥമിക അന്വേഷണം നടത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ലൈംഗികപീഡന പരാതികളിൽ പൊലീസിന് നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും അന്വേഷിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പൊലീസ് നീക്കം. ടാറ്റുവെന്ന പച്ചകുത്തലിന് ചില മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറപ്പെടുവിച്ചിരുന്നെങ്കിലും എല്ലാം കാറ്റിൽ പരത്തുകയാണെന്നതാണ് സത്യം.

ടാറ്റു കേന്ദ്രങ്ങളിൽ കൊച്ചി സിറ്റിപൊലീസ് നടത്തിയ പരശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പലയിടത്തും വൃത്തിഹീനമായ രീതിയിലാണ് ടാറ്റു ചെയ്യുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ടാറ്റു ആരോഗ്യപ്രശ്നങ്ങൾക്കും വഴി തുറക്കുന്നത്. പച്ചകുത്തൽ നരോധിക്കപ്പെടേണ്ടതല്ലെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണം വേണം. ട്രെൻഡ് പടർന്നതോടെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ടാറ്റു സ്റ്റുഡയോകളും കൂണുകൾ പോലെ മുളച്ചു.

ടാറ്റു സ്റ്റുഡയോകൾക്ക് ലൈസൻസ് നൽകാൻ കൃത്യമായ സംവിധാനങ്ങൾ നിലവിലുണ്ടായിരുന്നില്ല. തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷിക്കുമ്പോൾ ആർട്ട് സ്റ്റുഡയോകൾക്കുള്ള ലൈസൻസാണ് ഇപ്പോൾ നൽകി മാറുന്നത്. കഴിഞ്ഞ ജൂണിൽ ഇതിനു മാറ്റമുണ്ടായെങ്കിലും ആരുമൊന്നുമറിഞ്ഞില്ലെന്ന മട്ടിലാണ് പോക്ക്. ടാറ്റുവുമായി ബന്ധപെട്ടു ഉണ്ടായ ലൈംഗികാതിക്രമ സംഭവങ്ങൾ സർക്കാരിന്റെയും അധികൃതരുടെയും കണ്ണുതുറപ്പിക്കുമെന്നായിരുന്നു പ്രതീക്ഷകൾ എങ്കിലും തുടർന്നുള്ള നടപടികൾ മെല്ലെപോക്കിലാണ്.

ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതുറക്കുന്ന ടാറ്റു കേന്ദ്രങ്ങൾ നിരീക്ഷപ്പെടുകയും സർക്കാർ തലത്തിലൊരു കടിഞ്ഞാൺ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഫാഷൻ പ്രേമികൾക്ക് ഭീഷണി ഉയർത്തി കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ടാറ്റുവിനൊപ്പം എത്തിയിരിക്കുന്നത്. പച്ചകുത്തലിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.